വിട്ടിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നവരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ഇപ്പോഴിതാ മൂന്നാമത്തെ മകള്‍ ദിയയുടെ വളകാപ്പിനുള്ള ഒരുക്കത്തിലാണ് കുടുംബം. ദിയയുടെ വളകാപ്പിന്‍റെ സന്തോഷം മാത്രമല്ല താന്‍ ഗര്‍ഭിണി ആയിരുന്ന കാലഘട്ടത്തില്‍ ഇത്തരം ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല എന്ന നിരാശകൂടി പങ്കുവെക്കുകയാണ് അമ്മ സിന്ധു കൃഷ്ണ.
പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ലെന്നും കുഞ്ഞ് ജനിച്ചതിന് ശേഷം സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കലായിരുന്നു പതിവെന്നും സിന്ധു പറയുന്നു. നല്ല ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് തനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നുവെന്നും തനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നെന്നും പറഞ്ഞ സിന്ധു തന്‍റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഓര്‍ത്തെടുത്തു.
സിന്ധു കൃഷ്‍ണയുടെ വാക്കുകള്‍
'അന്ന് ഇതുപോലൊന്നും അല്ലല്ലോ. പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വർഷമൊക്കെ ആയിട്ടുള്ളു ഇതൊക്കെ ആളുകൾക്ക് ഇടയിൽ പ്രചരിച്ചിട്ട്. അതിനു മുൻപും വിദേശികൾ പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവയൊക്കെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുൻപൊക്കെ കുഞ്ഞ് പിറന്ന് ഒരു മാസം കഴിയുമ്പോൾ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കും. ഞാനൊക്കെ ചെയ്തിരുന്നത് അതാണ്. മൂന്നാം മാസത്തിലും കുഞ്ഞ് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴുമെല്ലാം ഫോട്ടോ എടുക്കും. പിറന്നാൾ ദിവസവും ഫോട്ടോ എടുക്കും, അത്രമാത്രം. നല്ല ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. എനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നു. എന്റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് ഞങ്ങൾ നടത്തിയിട്ടില്ല. ഞാനും മക്കളും മാത്രമായി ആ ചടങ്ങ് അങ്ങ് ചെയ്യുകയാണ് ചെയ്തത്. അമ്മുവിന്റെ ഇരുപത്തിയെട്ടിന് കിച്ചു ഷൂട്ടിങ് സെറ്റിലായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല'.