ജഗത്തുമായുള്ള പ്രണയകാലത്തെ കുറിച്ച് സംസാരിച്ച് നടി അമലാ പോള്‍. അന്ന് താന്‍ നടിയായിരുന്നുവെന്ന് ജഗത്തിന് അറിയില്ലായിരുന്നുവെന്നും അന്ന് തന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ജഗത്തിന് നല്‍കിയിരുന്നതെന്നും അമല പറയുന്നു. ജെഎഫ്ഡബ്ല്യു മൂവീ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
‘ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തിൽ നിന്നാണെന്നു ഞാൻ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗദ് എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അദ്ഭുതമായി.
ഒരുദിവസം എട്ടുമാസം ഗർഭിണായിയിരിക്കുന്ന സമയത്ത് എന്നോടു ചോദിച്ചു, ഈ റെഡ് കാർപറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന്. സത്യത്തിൽ ഒരു ക്ലു പോലും ആ സമയത്ത് എനിക്ക് ഇല്ലായിരുന്നു. അന്ന് ‘ലെവല്‍ ക്രോസ്’ സിനിമയും റിലീസ് ആയിട്ടില്ല. പെട്ടന്ന് ഞാൻ അവനോടു പറഞ്ഞു, ‘ഉടൻ തന്നെ ഉണ്ടാകും’. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു.ഇക്കാര്യത്തിൽ ദൈവത്തോടു നന്ദി പറയുന്നു’–അമല പോളിന്റെ വാക്കുകൾ.