empuraan-lucifer

മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മാസ് ആക്ഷന്‍ ചിത്രം, അങ്ങനെ പല വിശേഷണങ്ങളായിരുന്നു ലൂസിഫറിന്. എമ്പുരാന് വേണ്ടി അത്രത്തോളം പ്രേക്ഷക പ്രതീക്ഷ ഉണ്ടായിരുന്നത് ലൂസിഫര്‍ മോളിവുഡിലുണ്ടാക്കിയ സെന്‍സേഷന്‍ കൊണ്ടുതന്നെയാണ്. എന്നാ‍ല്‍ ഒന്നാം ഭാഗത്തോട് നീതി പുലര്‍ത്താന്‍ എമ്പുരാനായോ?

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്​ട്രീയ നേതാവിനപ്പുറം ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഖുറേഷി എബ്രഹാമിനെ കാണിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. ഖുറേഷി ആരാണ്, സ്റ്റീഫന്‍ ഇല്ലാത്ത കേരള രാഷ്​ട്രീയം എങ്ങനെയാണ്? ഈ രണ്ട് ലോകത്തെയാണ് എമ്പുരാനില്‍ പോര്‍ട്രെയ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് ലോകവും എങ്ങുമെത്താതെ അവസാനിച്ചതുപോലെയാണ് തോന്നിയത്. ഒന്നാം ഭാഗം വിജയകരമായി പ്രേക്ഷകരിലേക്ക് കമ്യൂണിക്കേറ്റ് ചെയ്​ത, ഖുറേഷി എന്ന ഗ്യാങ് ലീഡറിന്‍റെ കരിസ്മയും അയാള്‍ ഉള്‍ക്കൊള്ളുന്ന വലിപ്പവും എമ്പുരാനിലെ ഖുറേഷിക്ക് ഇല്ലായിരുന്നു. ഖുറേഷിയെ പോര്‍ട്രെയ് ചെയ്യുന്നതില്‍ സിനിമ പരാജയപ്പെടുകയും ചെയ്​തു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്റ്റീഫനെ വേണ്ടതുപോലെ കാണിച്ചുമില്ല. ക്ലൈമാക്​സിലെ ഫൈറ്റ് സീനില്‍ ലോകം നിയന്ത്രിക്കുന്ന ഗ്യാങ്സ്റ്റര്‍ ഒരു കോമഡി ആയി മാറി. 

കഥാപാത്രങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും

കഥാപാത്രങ്ങളുടെ അപൂര്‍ണതയും പാളിച്ചയുമാണ് എമ്പുരാനിലെ പ്രധാനപ്രശ്​നമായി തോന്നിയത്. ലൂസിഫറിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്റും ശക്തമായ കഥാപാത്രങ്ങളായിരുന്നു. കലാഭവന്‍ ഷാജോണ്‍, ബൈജു, സായ് കുമാര്‍, മുരുഗന്‍ മാര്‍ട്ടിന്‍ മുതലായവരുടെ രംഗങ്ങളും ഡയലോഗുകളും പ്ലോട്ട് ട്വിസ്റ്റുകളും അക്ഷരാര്‍ഥത്തില്‍ രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു. അനാവശ്യം എന്ന് പറയാന്‍ ഒരു കഥാപാത്രം പോലുമില്ല. ചെറിയ കഥാപാത്രങ്ങളെ വരെ ഓര്‍ത്തിരുന്ന ഒരു സിനിമയായിരുന്നു ലൂസിഫര്‍. എന്നാല്‍ എമ്പുരാനില്‍ അനാവശ്യ കഥാപാത്രങ്ങള്‍ നിരവധിയാണ്. 

lucifer-mohanlal

തുടര്‍ച്ച ഏറ്റവുമധികം പാളി പോയ കഥാപാത്രമാണ് മ‍ഞ്ജു വാര്യറിന്‍റെ പ്രിയദര്‍ശിനി രാംദാസ്. ലൂസിഫറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്ന്. തന്‍റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വിട്ടുവീഴ്​ചകള്‍ക്ക് തയാറാകാത്ത പ്രിയദര്‍ശിനി, അച്ഛനെ കൊന്ന, മകളെ ലൈംഗികമായി ഉപദ്രവിച്ച, തന്നെ മാനിപ്പുലേറ്റ് ചെയ്​തുകൊണ്ടിരുന്ന ഭര്‍ത്താവിനെ നിര്‍ദാക്ഷണ്യം കൊല്ലണം എന്ന് തന്നെ പറഞ്ഞ പ്രിയദര്‍ശിനി, പക്ഷേ എമ്പുരാനില്‍ കൃത്യമായി ഒരു തീരുമാനവും എടുക്കാനാവാതെ പതറുന്നത് നാം കണ്ടു. മകനില്ലെങ്കില്‍ അച്ഛന്‍റെ ചിതക്ക് താന്‍ തീ കൊളുത്തുമെന്ന് പറഞ്ഞ പ്രിയദര്‍ശിനിക്ക് എമ്പുരാനില്‍ നാലാളുടെ മുമ്പില്‍ പ്രസംഗിക്കണമെങ്കില്‍ മകളുടെ സഹായം വേണമെന്നത് അവിശ്വസനീയമായിരുന്നു. ജതിന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അതേ പ്രിയദര്‍ശിനി തന്നെ സ്വിച്ചിട്ട പോലെ വാക്ചാതുരിയോടെ പ്രസംഗിച്ചു എന്നത് മറ്റൊരു വൈരുദ്ധ്യമായി. സ്റ്റീഫന്‍ നെടുമ്പള്ളി വന്ന് പഠിപ്പിച്ച തന്നാല്‍ മാത്രം ഒരു പാര്‍ട്ടിയെ നയിക്കാനാവുന്ന പ്രിയദര്‍ശിനി ഭാവിയില്‍ എങ്ങനെയാണ് ആ പാര്‍ട്ടിയെ നയിക്കുക? 

മിഷേല്‍ എന്ന കഥാപാത്രത്തെ കണ്ടപ്പോള്‍ ഇത്രയും കോമണ്‍സെന്‍സില്ലാത്തവരെയാണോ യുകെ ഇന്‍റലിജെന്‍സ് പ്രധാനപ്പെട്ട ഓപ്പറേഷനായി അയക്കുന്നത് എന്ന് തോന്നി. പബ്ലിക് മെട്രോയില്‍ തള്ളിയ ബോഡിയില്‍ നിന്നും ലഭിച്ച പെണ്‍ഡ്രൈവ്, അത് നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതാണെന്ന് മനസിലായിട്ടും പെണ്‍ഡ്രൈവിലെ ലൊക്കേഷനിലേക്ക് പോകുന്നത് ഒരു ട്രാപ്പ് ആണെന്ന് മനസിലാക്കാനുള്ള ബോധം പോലും ഈ ഏജന്‍റിനില്ല. 

mohanlal-apology-empuraan

നൈല ഉഷക്കും ജിജു ജോണിനും ഓരോ രംഗങ്ങള്‍ക്കനുസരിച്ച് അമ്പരക്കുക എന്നതിനപ്പുറം ഒരു റോളുമില്ല. ലൂസഫറില്‍ നിര്‍ണായക കഥാപാത്രത്തിലെത്തിയ സായ് കുമാറിനും ഇത് തന്നെ അവസ്ഥ. ലൂസഫറില്‍ ടൊവിനോയുടെ പ്രസംഗത്തിന് ബൈജുവിന്‍റെ കമന്‍ററി നല്‍കിയ ഇംപാക്ട് മഞ്ജു വാര്യറുടെ പ്രസംഗത്തിലെ കമന്‍ററിക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല രോമാഞ്ചം എന്ന് പറയുന്ന ഭാഗമൊക്കെ ക്രി‍ഞ്ചായി തോന്നുകയും ചെയ്​തു. ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, സാനിയ ഇയ്യപ്പന്‍, മുരുഗന്‍ മാര്‍ട്ടിന്‍, ശിവദ, ഷോണ്‍ റോമി എന്നിവരുടെ കഥാപാത്രങ്ങളൊക്കെ എന്തിനായിരുന്നു?. ഒന്നാം ഭാഗത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് പേരിന് കാണിച്ചു എന്നത് പോലെയായിരുന്നു പല കഥാപാത്രങ്ങളും.

ബോബി എന്ന വില്ലന്‍

എമ്പുരാനിലെ ഏറ്റവും വലിയ പോരായ്മ ശക്തമായ വില്ലന്‍റെ അഭാവമാണ്. ഒരു കൊമേഴ്സ്യല്‍ മാസ് ചിത്രത്തിന് വേണ്ട ഏറ്റവും അത്യാവശ്യ ഘടകമാണ് വില്ലന്‍. വില്ലന്‍ എത്രത്തോളം ബലഹീനനാകുന്നുവോ അത്രത്തോളം സിനിമയും ബലഹീനമാവും. ലൂസിറിലുള്ളതും എമ്പുരാനില്‍ ഇല്ലാതെ പോയതും അങ്ങനെ ഒരു ശക്തനായ വില്ലനായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് കാര്‍ട്ടലിന്‍റെ നേതാവായ കബൂഗ, രാജ്യം ഭരിക്കുന്ന രാഷ്​ട്രീയ പാര്‍ട്ടിയുടെ നേതാവായ ബല്‍ദേവ്, കേരളത്തിന്‍റെ മുഖ്യമന്ത്രി ജതിന്‍ രാംദാസ് എന്നിവരൊക്കെ ഖുറേഷിക്ക് മുന്നില്‍ ഒരിക്കലും ഒരു വെല്ലുവിളിയായി തോന്നിയില്ല. കബൂഗക്കോ ജതിനോ ബല്‍ദേവിനോ ഇല്ലാത്ത ഓറയും കരിസ്​മയും പീക്ക് വില്ലനിസവും ബോബിയിലുണ്ടായിരുന്നു. കഥാപാത്രനിര്‍മിതി, ഡയലോഗുകള്‍ എന്നിവ മുതല്‍ ചെറിയ ഭാവങ്ങളിലും നോട്ടത്തിലും വരെ സ്റ്റീഫന് ഒത്ത എതിരാളി ആയിരുന്നു ബോബി. 

vivek-obroi-lucifer

ഇന്‍റര്‍നാഷണല്‍ ലെവല്‍ മേക്കിങ്

ഈ പോരായ്‌മകള്‍ക്കിടയിലും എമ്പുരാന്‍റെ പ്ലസ് പോയിന്‍റായി നില്‍ക്കുന്നത് മേക്കിങ്ങാണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കാവുന്ന തരത്തിലാണ് പല രംഗങ്ങളും എടുത്തിരിക്കുന്നത്. ഇറാഖിലെ കബൂഗയുമായുള്ള മീറ്റിങ്, ജതിന്‍ രാംദാസിന്‍റെ പ്രസംഗം, ഗുജറാത്ത് കലാപം, ഗോന്ദ്ര സംഭവം, രാത്രിയിലുണ്ടാകുന്ന ഫൈറ്റ് എന്നീ രംഗങ്ങള്‍ക്കും അതിലെ ഫ്രെയ്മുകള്‍ക്കും ഒരു മാസ് അപ്പീലുണ്ടായിരുന്നു. പിന്നെ സമകാലീന രാഷ്​ട്രീയ സാഹചര്യത്തില്‍ ഗുജറാത്ത് കലാപം കാണിക്കാന്‍ എമ്പുരാന്‍ ടീം കാണിച്ച ധൈര്യത്തേയും അഭിനന്ദിക്കാതെ വയ്യ. സ്റ്റീഫന്‍റെ യൗവനത്തിലേക്കും ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിലേക്കും സൂചന നല്‍കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ രംഗങ്ങളും നന്നായിരുന്നു. മൂന്നാം ഭാഗത്തിലേക്ക് ഒരു ആകാംക്ഷ ഈ രംഗങ്ങള്‍ നല്‍കുന്നുണ്ട്. എല്‍ ബ്രാന്‍ഡിന്റെ മൂന്നാം ഭാഗത്തിനായി ഇനി കാത്തിരിക്കാം. 

ENGLISH SUMMARY:

It was the political thriller and mass action elements of Lucifer that built huge expectations for Empuraan. The sensation Lucifer created in Mollywood fueled this anticipation. However, the real question is whether Empuraan will do justice to the first part.