
ഒരുപിടി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്. സിദ്ദിഖ് ലാല്‍ എന്നാല്‍ ഒറ്റയാളല്ല രണ്ടുപേരാണ് എന്ന് ചിന്തിക്കാന്‍ ഇടതരാത്ത ഇഴയടുപ്പം. എന്നിട്ടും സിനിമയില്‍ അവര്‍ വേര്‍പിരിഞ്ഞു. സൗഹൃദം കൂടുതല്‍ ദൃഡമായി സൂക്ഷിക്കുകയും ചെയ്തു.സിദ്ദിഖ് ഒാര്‍മകളിലാണ് നടന്‍ ലാല്‍. വേര്‍പാടിന്‍റെ ഒന്നാമാണ്ടിലും ആ വിയോഗം ഉള്‍കൊള്ളാനാവാതെ വാചാലമാകുന്നു മനസ്.
'സിദ്ദിഖിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കലും ഒരാൾക്ക് വേദനിക്കുന്ന തമാശകൾ സിദ്ദിഖ് പറയില്ലെന്നതായിരുന്നു. ചിരിക്കാൻ ഒരുപാട് നിമിഷങ്ങൾ സിനിമയിലും ജീവിതത്തിലും നൽകിയിട്ടുണ്ടെങ്കിലും, അതായിരുന്നു പ്രകൃതം.
സിദ്ദിഖ് പറയാത്ത ഞാൻ പറഞ്ഞൊരു തമാശയുണ്ട്. പക്ഷെ അതിപ്പോഴും സിദ്ദിഖിന്റെ പേരിലാണ്. ഒരിക്കൽ കൈതപ്രം കയറിവന്നു. അദേഹത്തിന്റെ കഴുത്തിലും കയ്യിലുമൊക്കെ മാലകളും മോതിരങ്ങളുമൊക്കെയായി സ്വർണത്തിന്റെ ഒരു ബഹളമാണ്. സ്വർണം ഒരുപാട് ഉണ്ടല്ലോയെന്ന് ആരോ ചോദിച്ചു.
ശരീരം മുഴുവൻ സ്വർണമാണെങ്കിലും പാട്ടിൽ മുഴുവൻ വെള്ളിയാണ് എന്ന് സിദ്ദിഖ് അപ്പോള്‍ പറഞ്ഞു എന്ന രീതിയിൽ ഇത് വ്യാപകമായി പ്രചരിച്ചു. സത്യത്തിൽ അത് പറഞ്ഞത് ഞാനായിരുന്നു. സിദ്ദിഖ് ഒരിക്കലും അത് പറയില്ല. പക്ഷെ പറഞ്ഞത് ഞാനാണ് എന്ന് എവിടേയും പറയാനും ഞാൻ പോയിട്ടില്ല. പക്ഷെ പിന്നീട് എനിക്ക് തോന്നി ഇത് പറയണമെന്ന്. ഇപ്പോൾ മനോരമന്യൂസ് ഡോട്ട് കോമിലൂടെ ഞാനത് തുറന്നു പറയുകയാണ്. ആ തമാശ എന്റെയായിരുന്നു..എന്റെ സ്വഭാവം അങ്ങനെയായിരുന്നു, എനിക്കൊരു തമാശ തോന്നിക്കഴിഞ്ഞാൽ അതിനെപ്പറ്റി കൂടുതൽ ഞാൻ ചിന്തിക്കാറില്ല. അതപ്പോൾ തന്നെ പറയും. പക്ഷെ സിദ്ദിഖ് ഒരിക്കലും അങ്ങനെയല്ല,അത് കേൾക്കുന്നയാൾക്ക് വിഷമം ആവുമോയെന്നൊക്കെ ചിന്തിച്ച ശേഷമേ പറയു.
ഖത്തറിൽ ഒരു പരിപാടിക്ക് പോയപ്പോഴും ഞാൻ വേദിയിൽ സംസാരിച്ചില്ല. നടൻ സിദ്ദിഖ് കൈതപ്രത്തിന്റെ തമാശ അന്ന് വേദിയിൽ പറഞ്ഞു. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. സത്യത്തിൽ എനിക്ക് അതുകേട്ടപ്പോൾ വേദന തോന്നിയിരുന്നു. അത് പറഞ്ഞത് ഞാനാണല്ലോയെന്നോർത്ത്.