Photo Credit; Facebook
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ തൂക്കിയ മമ്മൂട്ടി ഇത്തവണ അത് നാലാക്കുമോയെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. മമ്മൂട്ടിക്ക് ഇത്തവണ നിരാശപ്പെടേണ്ടി വരില്ലെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങളാണ് ആരാധകര്‍ക്കും മമ്മൂട്ടിക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നത്.
സിനിമാ ലോകം ഒന്നടങ്കം നോക്കി കാണുന്ന സ്റ്റാര്‍ കാറ്റഗറി മികച്ച നടനുള്ള പുരസ്കാരം തന്നെയാണ്. വേഷങ്ങളുടെ വൈവിധ്യത്താല്‍ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് ഇക്കുറി ദേശീയ പുരസ്കാരം ലഭിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു.
അതേസമയം, മമ്മൂട്ടിയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു താരവും ഇത്തവണ മത്സരരംഗത്തുണ്ട്. കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടി. കാന്താരയിലെ ഞെട്ടിക്കുന്ന പ്രകടത്തിന്‍റെ ബലത്തിലാണ് റിഷഭ് മത്സരരംഗത്തുള്ളത്. ചിത്രത്തിൽ സംവിധായകനും റിഷഭ് തന്നെയായിരുന്നു.
ഇതുവരെ കാണാത്ത മമ്മൂട്ടിയെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. രണ്ട് സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ തന്റെ ഭാവാഭിനയത്തിലൂടെ മമ്മൂട്ടി അനശ്വരമാക്കി.
കാന്താരയിലെ തീര്‍ത്തും വേറിട്ട ഋഷഭ് ഷെട്ടിയുടെ അഭിനയം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. സിനിമ ഇന്ത്യക്ക് പുറത്തും ചര്‍ച്ചയായി. ജനീവയിലെ യുഎന്‍ഒയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടി. അവാര്‍ഡ് പ്രഖ്യാപനം എന്നാണെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.