mamootty-fund

വയനാട്ടിലെ ദുരന്തത്തിന് സഹായഹസ്തവുമായി നിരവധിയാളുകളാണ് എത്തുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യമാണെങ്കില്‍ ഇനിയും നല്‍കാന്‍ തയാറാണെന്ന് മമ്മൂട്ടി. സഹായത്തിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ പി. രാജീവിന് തുകയും കൈമാറി.

ഞാന്‍ കൊടുത്തത് ഒരു ചെറിയ സംഖ്യയാണ്. ആവശ്യമായി വന്നാല്‍ ഇനിയും കൊടുക്കാന്‍ തയാറാണ്. എല്ലാവരും അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന പോലെ സഹായിക്കണം. നമ്മളെ പോലെ തന്നെ കഷ്ടപ്പെടുന്നത്. രണ്ടുദിവസം മുന്‍പുള്ള അവസ്ഥയല്ല അവര്‍ക്കിപ്പോളുള്ളതെന്ന് മമ്മൂട്ടി പറഞ്ഞു.

സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടവരുടെ സങ്കടവും അവസ്ഥയും നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവന്‍റെ അവസ്ഥ അവിടെ ചെന്നുനോക്കിയാല്‍ അല്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ വന്നാലേ നമുക്ക് മനസിലാകൂ. ഇക്കാര്യങ്ങള്‍ എല്ലാം അറിഞ്ഞു പ്രവര്‍ത്തിക്കണം. ആളുകള്‍ അവര്‍ക്കു കഴിയുന്ന വിധം സഹായിക്കുക എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഇത് ചെറിയൊരു തുടക്കമാണ്. ആവശ്യം വരുന്നതനുസരിച്ച് ഗവണ്‍മെന്‍റിന് കൊടുത്ത് സഹായിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. മന്ത്രി പി. രാജീവാണ് തുക ഏറ്റുവാങ്ങിയത്. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടിയും മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.