Image Credit: Facebook
നിർമ്മാതാവും സംവിധായകനുമായ അരോമ മണിയ്ക്ക് (എം മണി) ആദരാഞ്ജലികൾ അര്‍പ്പിച്ച് മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. അരോമ മണിയുടെ വേര്‍പാട് മലയാള സിനിമയില്‍ നികത്താനാകാത്ത നഷ്ടമാണെന്ന് നടന്‍ മോഹന്‍ലാല്‍ കുറിച്ചു. 'പ്രിയപ്പെട്ട മണി സാറിന് ആദരാഞ്ജലികള്‍' എന്ന അടിക്കുറിപ്പോടെ അരോമ മണിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടായിരുന്നു നടന്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത വ്യക്തിയാണ് അരോമ മണി.
അരോമ മണിയുടെ ഓര്‍മകളില്‍ തികച്ചും വൈകാരികമായ കുറിപ്പാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. തന്നെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച ഗുരുതുല്യനായ വ്യക്തിത്വമാണ് അരോമ മണിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. ഒപ്പം തന്‍റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ ഒട്ടേറെ ചിത്രങ്ങളില്‍ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായെന്നും അരോമ മണിയുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നുമായിരുന്നു മോഹന്‍ലാല്‍ തന്‍റെ കുറിപ്പിലൂടെ പറഞ്ഞത്.
മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'മറക്കാനാവാത്ത ചലച്ചിത്ര സംഭാവനകൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട അരോമ മണി സാർ നമ്മോട് വിടപറഞ്ഞു. മലയാളസിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമ്മിച്ചു നൽകിയത്. 1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്'.
'വ്യക്തിപരമായി എൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ, ഇരുപതാം നൂറ്റാണ്ട്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, സൂര്യഗായത്രി, ബാലേട്ടൻ, തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. ‘എങ്ങനെ നീ മറക്കും’ സിനിമയിലെ ‘ദേവദാരു പൂത്തു’ തുടങ്ങി അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും?. ഹൃദ്യമായ പെരുമാറ്റം കൊണ്ടും,സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോടുചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും'.
അതേസമയം പ്രിയപ്പെട്ട മണി സാറിന് ആദരാഞ്ജലികള്‍ എന്നെഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ട് പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിൽ മണിയോടൊപ്പം പ്രവർത്തിച്ച താരങ്ങളും അണിയറപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.