‘അമ്മ’സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ ഫഹദ് ഫാസിലിനെ വിമര്‍ശിച്ച നടന്‍ അനൂപ് ചന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന ചിന്തയാണ് ഫഹദിനെന്നായിരുന്നു അനൂപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അനൂപിന്റെ വാക്കുകള്‍ക്ക് ഇഴകീറിയുള്ള വിമര്‍ശനമാണ് സോഷ്യല്‍മീഡിയ നടത്തുന്നത്. യുവനടന്‍മാര്‍ സെല്‍ഫിഷ് ആണെന്നും അതില്‍ പ്രധാനി ഫഹദ് ആണെന്നും അനൂപ് പറഞ്ഞു. ഫഹദ് കോടികള്‍ വാങ്ങുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലം ആണെന്നാണ് ഫഹദ് അനുകൂലികള്‍ സോഷ്യല്‍മീഡിയകളില്‍ പറയുന്നത്.
ഒരാളോട് കാര്യങ്ങള്‍ ചോദിച്ചറിയാതെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തത് ഫഹദ് മാത്രമല്ലെന്നും പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍,നിവിന്‍ പോളി ഇവരാരും പങ്കെടുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. യോഗത്തിലെത്താത്തവരെ നിര്‍ബന്ധിച്ചു കൊണ്ടുവരേണ്ട കാര്യമെന്താണെന്നും ചോദിക്കുന്നു ആരാധകര്‍. വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ വരാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്നും ചോദ്യമുന്നയിക്കുകയാണ് വിമര്‍ശകര്‍. ഫഹദിന്റെ നേട്ടത്തിലും കോടിയുടെ വരവിലും അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നു കൂടി അനൂപിനെ ഓര്‍മപ്പെടുത്തുന്നുണ്ട് പലരും.
ഫഹദിനെതിരായ അനൂപിന്റെ വാക്കുകള്‍:
‘അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്‍റെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല’
എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്’. ഇതായിരുന്നു അഭിമുഖത്തില്‍ ഫഹദിനെതിരെ അനൂപ് പറഞ്ഞത്.