അടുത്തിടെ രാഷ്ട്രീയത്തെയും സിനിമയെയും ഒരുപോലെ പിടിച്ചുകുലുക്കിയ ഒന്നാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം. സിനിമാ താരങ്ങള്‍ രാഷ്ട്രീയക്കാര്‍ കൂടിയാകുമ്പോള്‍ പ്രചാരണ രംഗത്തെ പോര് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇടംപിടിക്കുകയും ചെയ്യും. അത്തരത്തിലൊന്നായിരുന്നു തൃശൂര്‍ എം.പിയും സിനിമാതാരവുമായ സുരേഷ് ഗോപിയും ഗതാഗതമന്ത്രിയും അഭിനേതാവുമായ ഗണേഷ് കുമാറും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍. നോമ്പ് തുറക്കിടെ കഞ്ഞികുടിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ രംഗത്തെത്തിയതായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും എത്തിയതോടെ പോര് ശക്തമാകുകയായിരുന്നു.
ഇരുവര്‍ക്കുമിടയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകവെ ഇപ്പോഴിതാ 'ഗഗനചാരി' എന്ന ചിത്രത്തിലെ തന്‍റെ പ്രകടനത്തെ സുരേഷ് ഗോപി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. സിനിമ കണ്ട സുരേഷ് ഗോപി ഫോണില്‍ വിളിച്ചു 'നീ നന്നായി ചെയ്തു' എന്നു അഭിനന്ദിച്ച വിവരം സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഏറെ സന്തോഷത്തോടെയാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഒരു സഹപ്രവര്‍ത്തകനില്‍ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
'ഗോകുലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവൻ കുഞ്ഞായിരിക്കുമ്പോൾ തൊട്ട് എനിക്കറിയാം. അവന്റെ ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്. സുരേഷ് ഗോപി എന്റെ കൂടെ അഭിനയിക്കുന്നത് ആദ്യം യുവജനോത്സവത്തിലാണ്. ഞാനതിൽ ഒരു പോസിറ്റീവ് ക്യാരക്ടറും സുരേഷ് ഗോപി നെഗറ്റീവ് റോളിലും ആണ്. അന്നു തുടങ്ങിയ സൗഹൃദമാണ് ഞാനും സുരേഷും തമ്മിൽ. ഗോകുലിനെ കുഞ്ഞിലെ മുതൽ എനിക്കറിയാം. എന്‍റെയൊപ്പം അഭിനയിക്കാൻ വന്നപ്പോൾ ഏറെ സന്തോഷം തോന്നി. ഗോകുൽ നല്ല രസമായി അഭിനയിക്കുന്നുണ്ട്. പാപ്പൻ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണെങ്കിലും അവന്‍റെ പ്രസൻസ് ഫീൽ ചെയ്തു. നല്ല നടനാണ് ഗോകുൽ. ഗഗനചാരി വീട്ടിൽ വച്ചാണ് സുരേഷ് കണ്ടത്. അതുകഴിഞ്ഞ് എന്നെ ഫോൺ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്'-ഗണേഷ് കുമാർ പറഞ്ഞു.
'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്‍റ് ആയിരുന്നു ശിവ സായി.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.