ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതജ്ഞൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്‍റെ പാട്ടിലെ വരികള്‍ സിനിമയുടെ പേരായി ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ താന്‍ ഇതുവരെ അതിന്‍റെ പകര്‍പ്പവകാശം ഉന്നയിച്ചു ആരുടെ അടുത്തും പോയിട്ടില്ല എന്നും വൈരമുത്തു പറഞ്ഞു.
'വിണ്ണെതാണ്ടി വരുവായ', 'നീ താനെ എൻ പൊൻവസന്തം' എന്നിവ താൻ എഴുതിയ പാട്ടുകളുടെ പേരുകളാണെന്നും അവയാണ് സിനിമാ പേരിനായി ഉപയോഗിച്ചതെന്നും വൈരമുത്തു വെളിപ്പെടുത്തി. താന്‍ ഈണമൊരുക്കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നിയമനടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് വൈരമുത്തുവിന്‍റെ പ്രതികരണം.
പാട്ട് എന്നാല്‍ ഈണം മാത്രമല്ലെന്നും അതിലെ വരികള്‍ കൂടെ അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സാമാന്യ ബോധമുള്ള ജനങ്ങള്‍ക്ക് അറിയാമെന്ന് ഇതിനുമുന്‍പ് വൈരമുത്തു പ്രതികരിച്ചിരുന്നു. അതേസമയം, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ ഭീഷണിമുഴക്കിയിരുന്നു.