രണ്‍ബീര്‍ കപൂറും സായി പല്ലവിയും രാമനും സീതയുമായെത്തുന്ന ‘രാമായണം’സിനിമയുടെ ഷൂട്ടിങ് നിലച്ചെന്ന് റിപ്പോര്‍ട്ട്. ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പാണ് ഷൂട്ടിങ്ങിന് ചുവപ്പ്കൊടി കിട്ടിയിരിക്കുന്നത്. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്നാണ് നിതേഷ് തിവാരി ചിത്രമായ രാമായണം നിര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം.
ആദ്യഘട്ടത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടര്‍ന്നാണ് ചിത്രം മുടങ്ങിയതെന്നും സൂചനകളുണ്ട്. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന ചിത്രമാണ് രാമായണം. രാവണനായി യാഷ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രാമായണം നിർത്തിവെച്ച സാഹചര്യത്തിൽ ഇതിലെ താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രശ്നം. സണ്ണി ഡിയോളിന്‍റെ ഒരു ചിത്രം ഈ വർഷാവസാനം ചിത്രീകരിക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. രൺബീർ ഈ വർഷാവസാനം സഞ്ജയ് ലീല ബൻസാലിക്ക് വേണ്ടി ലവ് ആന്‍റ് വാർ എന്ന ചിത്രത്തിനായി കോള്‍ ഷീറ്റ് നല്‍കിയിട്ടുമുണ്ട്. രാമായണത്തിന്റെ ഷൂട്ടിങ് പ്രതിസന്ധി ഈ ചിത്രങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് രാമായണം. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. 850കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോയും നേരത്തേ പ്രചരിച്ചിരുന്നു. സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹനുമാന്റെ വേഷത്തില്‍ സണ്ണി ഡിയോള്‍ എത്തും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.
.................