mohanlal-new

TOPICS COVERED

നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. തിരനോട്ടത്തിൽ തുടങ്ങി ആദ്യ റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ മോഹൻലാലിന്റെ സിനിമാജീവിതം നാലര പതിറ്റാണ്ട് പിന്നിടുകയാണ്. ലാലിന്റെ അഭിനയ മുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു.

എൺപതിലെ ക്രിസ്മസിന് പെയ്തിറങ്ങിയ മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽനിന്ന്  കേവലം ആറുവർഷം കൊണ്ട് സൂപ്പർതാര പദവിയിലേക്ക് പ്രേക്ഷകർ കയ്യടിച്ചുയർത്തിയപ്പോഴും നായക കഥാപാത്രങ്ങൾക്കൊപ്പം നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളും മോഹൻലാലിലെ അഭിനയ പ്രതിഭ ഭദ്രമാക്കി. 

അമൃതംഗമയയ്ക്കൊപ്പം ഇരുപത്തിയേഴാം വയസിൽ ചെയ്തുവച്ച തൂവാനത്തുമ്പികൾ ഉൾപ്പെടെ പിൽക്കാലം വാഴ്ത്തിപ്പാടിയത് ചരിത്രം. പേരെടുത്ത് പറഞ്ഞാൽ തീരാത്തയത്ര കഥാപാത്രങ്ങളും പരിസരങ്ങളും ഒരുക്കി സത്യൻ അന്തിക്കാടും, സിബി മലയിലും, പ്രിയദർശനും തുടങ്ങി കഴിവുറ്റ സംവിധായകർ ലാലിനായി വഴിവെട്ടി. 

91ലെ ഭരതവും 92ൽ പുറത്തിറങ്ങിയ സദയത്തിലും നിന്ന് 93ലെ ദേവാസുരത്തിൽ എത്തിയപ്പോഴേക്കും മലയാളസിനിമയിലെ നായക സങ്കൽപങ്ങൾ തന്നെ മോഹൻലാൽ തിരുത്തിക്കുറിച്ചു. ആ ചുവടുപിടിച്ചാണ് വാണിജ്യസിനിമയുടെ ഭാഗമായി സ്ഫടികവും ആറാം തമ്പുരാനും നരസിംഹവും പിൽക്കാലത്ത് മലയാളസിനിമയെ വാണിജ്യപരമായി കടൽകടത്തിയ പുലിമുരുകനും ലൂസിഫറും അടക്കം എഴുതപ്പെട്ടതും. ഇതിനിടയിൽ പാൻ ഇന്ത്യൻ പദപ്രയോഗത്തിന് മുൻപേ  ദേശ ഭാഷാതിർത്തികളും ലാലിലെ നടൻ കടന്നിരുന്നു . 

ഈ പറഞ്ഞുവന്നതിനിടയിൽ വിട്ടുപോയത് പൂരിപ്പിക്കാൻ കഴിയുന്നത്ര സിനിമാബോധമുള്ളവരാക്കി പ്രേക്ഷകരെ മാറ്റിയതിലുമുണ്ട് മോഹൻലാൽ മാജിക്. എമ്പുരാനും സംവിധായകനായുള്ള ബറോസിന്റെയുമൊക്കെ വരവിനായി പ്രേക്ഷകർ ഇന്നും ലാലിനായി കാത്തിരിക്കുന്നു.

ENGLISH SUMMARY:

Mohanlal Birthday