പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാസിനെ മുംബൈ രാജ്യാന്തരവിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. യാത്രാരേഖകള്‍ ആവശ്യപ്പെട്ടാണ് താരത്തെ ടെര്‍മിനലിനുള്ളില്‍ കടക്കുന്നതില്‍ നിന്ന് വിലക്കിയത്. ടിക്കറ്റ് കൊണ്ടുവരാന്‍ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ജൊനാസിന്റെ സ്റ്റാഫംഗം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ രേഖകള്‍ ആവശ്യപ്പെടുന്നതും ജൊനാസിനൊപ്പമുണ്ടായിരുന്നവര്‍ ഫോണില്‍ ടിക്കറ്റിന്റെ കോപ്പി പരതുന്നതും കാണാം. വിവാദമായതോടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് വിഡിയോ നീക്കിയെങ്കിലും ഫാന്‍ പേജുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

Photo courtesy : @nickjonas/X (Twitter)

 

നിക്ക് ഉള്‍പ്പെട്ട ജൊനാസ് ബ്രദേഴ്സ് ബാന്‍ഡിന്റെ സംഗീതപരിപാടിക്കുവേണ്ടിയാണ് സംഘം ശനിയാഴ്ച മുംബൈയിലെത്തിയത്. വിമാനത്താവളം മുതല്‍ നിക്കിനും സംഘത്തിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ആരാധകര്‍ നിറഞ്ഞുകവിഞ്ഞു. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവായ നിക്കിനെ ‘ഇന്ത്യയുടെ ജീജു (അളിയന്‍)’ എന്നാണ് സഹോദരന്‍ ജോ ജൊനാസ് സദസിന് പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങി. ഇന്ത്യയുമായുള്ള ഹൃദയബന്ധത്തെക്കുറിച്ച് നിക്ക് മനസുതുറക്കുകയും ചെയ്തു.

 

പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താനായില്ല. ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ പരിപാടിയായിരുന്നു ഇത്. സംഗീതപരിപാടിയില്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്ക സ്നേഹം അറിയിച്ചു. 2018ലായിരുന്നു നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം. താരദമ്പതികള്‍ക്ക് ഒരു മകളുണ്ട്.

 

Nick Jonas stopped at Mumbai airport by security personnel