തിയേറ്ററുകളിലെ സ്വീകാര്യതയെ മറികടക്കുന്ന ഓടിടി പ്രമോഷനുമായി മുന്നേറുകയാണ് മാരി സെല്‍വരാജ് ചിത്രം മാമന്നന്‍. ചിത്രത്തില്‍ നായകനേക്കാള്‍ വില്ലന്‍ കഥാപാത്രമായ രത്നവേലിനെ അവതരിപ്പിച്ച ഫഹദ് ഫാസിലാണ് കയ്യടി നേടിയത്. രത്നവേലിന്റെ ഭാര്യയായ ജോതി രത്നവേലിനെ അവതരിപ്പിച്ചത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകളും അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവിയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഫഹദ് ഫാസിലിന്‍റെ ഷര്‍ട്ടില്‍ രവീണയുടെ ലിപ്സ്റ്റിക് പതിഞ്ഞതിനെ കുറിച്ച് സംവിധായകന്‍ മാരി സെല്‍വരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രവീണ ഫഹദിനെ ചുംബിച്ചോ എന്ന് ചോദ്യമുയര്‍ത്തി ട്രോളുകളും നിറഞ്ഞിരുന്നു.
ഒടുവില്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിനിടെ ഷൂട്ടിങ്ങിനിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് രവീണ വ്യക്തമാക്കി. സിനിമയില്‍ രത്നവേല്‍ (ഫഹദ്) ജ്യോതിയെ (രവീണ) കെട്ടിപ്പിടിക്കുന്ന രംഗത്തിലാണ് അബദ്ധം സംഭവിച്ചത്. ഫഹദിന്‍റെ കൈകള്‍ തന്‍റെ തലയിലായിരുന്നു. കെട്ടിപ്പിടിച്ചപ്പോള്‍ മുഖം ഫഹദിന്‍റെ തോളില്‍ അമര്‍ന്നു. ഞാന്‍ ഫഹദിനെ ചുംബിച്ചതല്ല.. അങ്ങനെ സംഭവിച്ച് പോയതാണ്.സീന്‍ എടുത്ത ശേഷം നോക്കിയപ്പോഴാണ് ഷര്‍ട്ടില്‍ ലിപ്സ്റ്റിക് പടര്‍ന്നതായി കണ്ടത്. ഉടന്‍ തന്നെ ഇക്കാര്യം ഫഹദിനോട് പറഞ്ഞു. മറ്റൊരു ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് ചിത്രീകരണം തുടര്‍ന്നതെന്നും രവീണ പറഞ്ഞു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നിട്ട് കൂടിയും ഒരു ഡയലോഗ് പോലും പറയാതെയാണ് രവീണയുടെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞത്. ഫഹദുമൊത്തുള്ള രവീണയുടെ കോംപിനേഷന്‍ സീനുകളും ഇന്‍സ്റ്റഗ്രാം റീലുകളില്‍ തരംഗമാണ്. അതിനിടെ ചിത്രത്തില്‍ കാണാത്ത രത്നവേലിന്റെയും ഭാര്യ ജ്യോതിയുടെയും ചില നിമിഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രവീണ. ‘മാമന്നനിലെ ജോതി രത്നവേൽ എംഎൽഎയുടെ അറിയാക്കഥ. രത്നവേലിന്റെ സമീപത്തു നിൽക്കാൻ പോലും ജോതി ഭയപ്പെട്ടിരുന്നതായി ഈ ചിത്രങ്ങൾ കാണുമ്പോള്‍ മനസ്സിലാകും.’’–പാർഥി എന്ന പേരിലുള്ള ടീറ്റ്, റീട്വീറ്റ് ചെയ്താണ് ചിത്രങ്ങൾ രവീണ പങ്കുവച്ചത്.