സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ പുരികമുയര്‍ത്തലും ഒരൊറ്റ കണ്ണിറുക്കലും കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയാ വാര്യര്‍. വൈറലായ ആ ഐഡിയയുടെ പിന്നില്‍ താനായിരുന്നുവെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയ പറഞ്ഞത്. ഈ അവകാശവാദവും വൈറലായതോടെ കാര്യം നിഷേധിച്ച് ഒമര്‍ ലുലു തന്നെ രംഗത്തെത്തി. മാത്രമല്ല, അഞ്ചു വര്‍ഷമായില്ലേ ,കുട്ടിക്കു ഓര്‍മക്കുറവു കാണുമെന്നും ഇങ്ങനെ ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് വലിയചന്ദനാദി സമര്‍പ്പിക്കുകയാണെന്നും സംവിധായകന്‍ ഹാസ്യരൂപേണ പറയുന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടു കൂടിയായിരുന്നു ഒമറിന്റെ പ്രതികരണം.
പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേര്‍ളി ചോദിക്കുകയുണ്ടായി.
ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വിഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദ്യം. രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതും.