thanaro-thannaro

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' തിയറ്ററിലേക്ക് എത്തുംമുന്നേ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍. ‘താനാരോ തന്നാരോ’ എന്ന ഗാനം ദിവസങ്ങള്‍ക്കകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങാണ്. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും ഭർത്താവ് വിത്സൺ തോമസും ചേർന്ന് നിർമിക്കുന്ന ആദ്യത്തെ ചിത്രമാണ്  'നല്ല നിലാവുള്ള രാത്രി'. ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാതെ മുഴുവൻ പുരുഷന്മാരെ അണിനിരത്തിയാണ് ഈ ചിത്രമെത്തുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സംവിധായകൻ മർഫി ദേവസി തന്നെയാണ്. നടൻ ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ്, ഗണപതി, നിതിൻ ജോർജ്, സജിൻ എന്നീ നടന്മാരോടൊപ്പം രാജേഷ് തംബുരു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടു വന്ന വഴിയെ കുറിച്ച് സംഗീത സംവിധായകന്‍ കൈലാസ് മനോരമന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

 

കാലങ്ങളായി കൈമാറിവന്ന പാട്ട്  

 

പടത്തിന് ക്യാച്ചിയായ ഒരു ഡാന്‍സ് സോങ് വേണമായിരുന്നു. എങ്ങനെ ചെയ്യാമെന്ന ചര്‍ച്ചകളിലായിരുന്നു ഞാനും മര്‍ഫിയും. അങ്ങനെ ആദ്യം ഞങ്ങള്‍ ഒരു ട്രാക്ക് ഉണ്ടാക്കിയിരുന്നു. ആ ട്രാക്ക് രസമുണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും പെട്ടെന്ന് കണക്ടാകുന്ന ഒരു പാട്ടാകണമെന്ന് മര്‍ഫിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വൃത്തികേടില്ലാത്ത, എന്നാല്‍ കുറച്ച് നോട്ടിയായ ഒരു സംഭവമാണ് ആദ്യം ചെയ്തത്. പിന്നീട് അത് ഒഴിവാക്കി. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ട്രാക്കായിരുന്നു ആഗ്രഹം.‌ അങ്ങനെ മര്‍ഫി തന്നെയാണ് നമുക്ക് ഭരണിപ്പാട്ട് സ്റ്റൈലില്‍ ഒരു ട്രാക്ക് ചെയ്താലോയെന്ന ആശയത്തിലേക്ക് വന്നത്. പക്ഷെ, ഭരണിപ്പാട്ടിലെ അതേ ലിറിക്സ് വച്ച് നമുക്ക് ചെയ്യാന്‍ പറ്റില്ല. അങ്ങനെയാണ് അതിന്‍റെ വരികളില്‍ മാറ്റം വരുത്തിയത്. കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും എവിട‌െയോ കേട്ടുമറന്ന പാട്ടുപോലെ തോന്നും. പക്ഷെ ഈ പാട്ടില്‍ ഒരു വൃത്തികേട് പോലുമില്ല. ആരെങ്കിലും ചോദിച്ചാല്‍ പോലും ഈ പാട്ടില്‍ എന്തു വൃത്തികേടാണുള്ളത് എന്ന് ധൈര്യമായി തിരിച്ചു ചോദിക്കാന്‍ പറ്റും എന്ന് ഉറപ്പാക്കി. ഒട്ടുമിക്ക യുവാക്കള്‍ക്കും ഭരണിപ്പാട്ട് കണക്ടാകും. ഒരു കാലത്തെ നൊസ്റ്റാള്‍ജിയയാണ്. കൂട്ടുകാരൊക്കെ പലപ്പോഴായി ഈ പാട്ട് പാടിയും ഇതിനെകുറിച്ച് പറഞ്ഞുമൊക്കെ പാട്ടിനെ പറ്റി അറിയാമായിരുന്നു. ഒരുപാട് വരികളുണ്ടെങ്കിലും ഈ പാട്ട് എഴുതിയതാരാണെന്ന് അറിയില്ല. കാലങ്ങളായി കൈമാറി വന്ന ഒരു പാട്ട്. അറിയുന്നതൊക്കെ വച്ച് എല്ലാവരും അങ്ങ് പാടുകയാണ് ചെയ്യുന്നത്. എല്ലാവരും പ്രത്യേകിച്ച് ആണ്‍കുട്ടികളൊക്കെ കോളജിലൊക്കെ പഠിക്കുമ്പോള്‍ കൂട്ടുകാരുമൊത്ത് കള്ളുകുടിച്ച് ഇരിക്കുമ്പോള്‍ പാടുന്ന പാട്ടാണിത്. 

 

ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചോ?

 

പാട്ടിന് ഇങ്ങനൊരു വശം കൂടിയുള്ളതുകൊണ്ട് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷെ, വളരെ പോസിറ്റീവ് റെസ്പോണ്‍സാണ് കിട്ടുന്നത്. ഈ പാട്ട് എല്ലാവര്‍ക്കും പാടാന്‍ പറ്റുന്നതുപോലെയാക്കിയല്ലോ എന്നാണ് പറയുന്നത്. എല്ലാവര്‍ക്കും അറിയുന്ന പാട്ടാണെങ്കിലും ഒരു ഓളത്തിന് പോലും പാടാന്‍ പറ്റാത്ത പാട്ടാണ്, അതിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി എവിടെയും പാടാമെന്ന രീതിയിലാക്കിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. പാട്ടില്‍ ഒരു വാക്കുപോലും മോശമല്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു വാക്കുപോലും ഉണ്ടാകാന്‍ പാടില്ല എന്നുണ്ടായിരുന്നു. ഒറിജിനലിലെ പൊളിറ്റിക്കലി ഇന്‍കറക്ടായ വരികളൊക്കെ പൂര്‍‍ണമായും ഒഴിവാക്കി. 

 

പടത്തിലെ ഒരേയൊരു പാട്ട്

 

‘നല്ല നിലാവുള്ള രാത്രി’ ഒരു ആക്ഷന്‍ പടമാണ്. പടത്തില്‍ ആകെയുള്ളൊരു പാട്ടാണ്. ഒരു സ്ത്രീകഥാപാത്രം പോലുമില്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ചെറിയ ഒരു സബ്ജക്ടില്‍ വരുന്ന ആക്ഷനും വയലന്‍സും ചേര്‍ന്ന പടം. നാടന്‍പാട്ടുകാരനായ രാജേഷ് തംബുരുവും പാട്ടിലെ അഭിനേതാക്കളും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. നിതിന്‍ നന്നായി പാടുന്നയാളായതിനാല്‍ കൂടുതല്‍ വരികള്‍ നിതിനും നല്‍കി. അങ്ങനെ എല്ലാവരും ചേര്‍ന്നാണ് പാടിയത്. സിനിമയിലെ ക്യാരക്ടേഴ്സ് വച്ച് നോക്കിയാല്‍ പാടേണ്ടത് ഒറിജിനല്‍ ഭരണിപ്പാട്ട് തന്നെയാണ്. അത്രയും അലമ്പന്മാരായ കുറച്ചുപേരുടെ കഥയാണ് സിനിമ.