പോപ് സംഗീതത്തിന്റെ രാജകുമാരനായ മൈക്കല്‍ ജാക്സന്റെ ജീവചരിത്ര സിനിമയില്‍ അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ പ്രധാന വേഷത്തിലെത്തും. മൈക്കല്‍ ജാക്സന്റെ വേഷത്തെച്ചൊല്ലി നിർമാതാക്കൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരം. ആരാധകരുടെ കാത്തിരിപ്പിനും വിരാമം. മൂത്ത സഹോദരൻ ജെർമൈൻ ജാക്സന്റെ മകൻ ഇരുപത്തിയാറുകാരനായ ജാഫറിലേക്ക് എത്തിയത് ഒത്തിരി നാളത്തെ ചർച്ചകൾക്കൊടുവിലാണ്. പലരെയും ഈ വേഷത്തിലേക്ക് നോക്കിയിരുന്നെങ്കിലും ജാഫർ കൃത്യമായി മൈക്കല്‍ ജാക്സനെ പ്രതിഫലിപ്പിക്കുന്നതായി തോന്നിയെന്ന് നിർമാതാവ് ഗ്രഹാം കിങ് പറഞ്ഞു.
മൈക്കല്‍ ജാക്സൻ എസ്റ്റേറ്റുമായി സഹകരിച്ചാണ് കിങ് ചിത്രം നിർമിക്കുന്നത്. ഗ്ലാഡിയേറ്റർ, ജെയിംസ് ബോണ്ട് സിനിമകൾക്ക് തിരക്കഥയെഴുതിയ ജോൺ ലോഗനാണ് മൈക്കിള്‍ ജാക്സന്റെ കഥ പറയുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നതാകുമെന്ന് അണിയറവൃത്തങ്ങള്‍ പറയുന്നു.
ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച മൈക്കല്‍ ജാക്സന്‍ 2009ൽ തന്റെ അൻപതാം വയസിലാണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളും ഓർമകളും ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പേരിൽ പുറത്തിറക്കുന്ന ആദ്യ ചിത്രമാകും ഇത്. നായകനെ തീരുമാനിച്ചതോടെ ഉടൻ ചിത്രീകരണം തുടങ്ങാനാണ് തീരുമാനമെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു