kummatti

1979 ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമ കുമ്മാട്ടി വീണ്ടും ചര്‍ച്ചയാവുകയാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോസസിയാണ് കുമ്മാട്ടിയെ മികച്ച ദൃശ്യാവിഷ്കാരമായി വിലയിരുത്തുന്നത്

 

കുമ്മാട്ടിയും മുത്തശ്ശിയും ചിണ്ടനുമൊക്കെ മാര്‍ട്ടിന്‍ സ്കോസസിലൂടെ ചര്‍ച്ചയാകുമ്പോള്‍ മലയാള സിനിമ വീണ്ടും സഞ്ചരിക്കുകയാണ് 43 വര്‍ഷങ്ങള്‍ പിന്നിലേക്ക് . സിനിമ കണ്ടവരെല്ലാം ഇന്നും ആഗ്രഹിക്കുന്നുണ്ട് കുമ്മാട്ടിയുടെ മടങ്ങിവരവിനായി . 1979 ല്‍ പുറത്തിറങ്ങിയ കുമ്മാട്ടി ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോസെസി പറഞ്ഞ് വെക്കുമ്പോള്‍, കാലങ്ങളില്ലാതെ ഭാഷകളില്ലാതെ അതിരുകളള്‍ ഭേദിച്ച് കുമാട്ടി വീണ്ടും മായാജാലം കാട്ടുന്നു. ലോക സിനിമയുടെ മുന്നിലേക്ക് മലയാള സിനിമയെ കൈപിടിച്ചുകൊണ്ട് നിര്‍ത്തിയ സംവിധായകനായി  ജി.അരവിന്ദന്‍ വീണ്ടും ഓര്‍മിക്കപ്പെടുന്നു.

 

വെപ്പ് താടിയും,ചെമ്പട്ടും ധരിച്ച്, വാള് കിലുക്കി, ആന,മയില്‍ , കുരങ്ങനുകളുടെ മരത്തല കമ്പില്‍ കോര്‍ത്ത് മാറാപ്പുമേന്തിവരുന്ന കുമ്മാട്ടിയെ മികച്ച ദൃശ്യാവിഷ്കാരമായി സ്കോസെസി വിശേഷിപ്പിച്ചുവെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാനില്ല എന്നത് കുമ്മാട്ടി എന്ന ചിത്രത്തിലൂടെ ഓരോ പ്രേക്ഷകനും അടിവരയിടാന്‍ കഴിയുന്നതാണ്. സ്കോസെസിയുടെ  നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ റിസ്റ്റോറേഷന്‍  സ്ക്രീനിംങ് റൂമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു കുമ്മാട്ടിയെക്കുറിച്ച് സംവിധായകന്‍ പറഞുവെക്കുന്നത്.

 

ഐതിഹ്യവും കടങ്കഥയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ചെറുകഥയെ മനോഹരമായ വായ്ത്താളങ്ങളോടെ ദൃശ്യാവിഷ്കരണം തീര്‍ത്ത സിനിമയായിരുന്നു കുമ്മാട്ടി.കഥ പറയാനുള്ള ജി.അരവിന്ദന്റെ കഴിവിനെ ഓര്‍ക്കാതിരിക്കാനാകില്ല.വര്‍ഷങഅങള്‍ക്കിപ്പുറവും നാം കുമ്മാട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ആ ദൃശ്യാവിഷ്കാരം അതിരവരമ്പുകള്‍ ഭേദിച്ച് കാലങ്ങള്‍ക്കതീതമായി സഞ്ചരിക്കുന്നു.ഋതുക്കള്‍ മാറി മാറി വരുമ്പോള്‍ കുമ്മാട്ടിയും തിരിച്ചെത്തുന്നു ഓരോ കാലങ്ങളിലും