hareesh-award-post

അവാർഡ് കിട്ടുമ്പോൾ മാത്രമല്ല അവാർഡ് നിരസിക്കുമ്പോഴും ജനങ്ങൾ അറിയണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തെലുങ്ക് മാധ്യമം നൽകിയ അവാർ‌ഡാണ് അദ്ദേഹം നിരസിച്ചത്. ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5, 6 മണിക്കൂറുകൾ ഒരേ കസേരയിൽ ഇരിക്കാൻ പറ്റില്ല എന്നതാണ് അവാർഡ് നിരസിക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും ചേർന്ന് നൽകുന്ന അവാർഡിൽ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായിട്ടാണ് ഹരീഷിനെ തിരഞ്ഞെടുത്തത്.

കുറിപ്പ് വായിക്കാം:

ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും ചേർന്ന് നടത്തുന്ന അവാർഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതൻ വഴി എന്നെ അറിയിച്ചിരുന്നു...ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു...അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും..ആശംസകൾ...ക്യാഷ് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു...ഇത് നിങ്ങളെ അറിയിക്കാൻ കാരണം അവാർഡുകൾ കിട്ടുമ്പോൾ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങൾ അറിയണമെന്ന് തോന്നി...അതുകൊണ്ട് മാത്രം...എന്തായാലും കൃത്യമായി ശമ്പളം തന്ന നിർമ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തൻസീർ മുഹമ്മദിനും മലയാളികൾക്ക് തോന്നാത്ത തോന്നൽ ഉണ്ടായ സുമൻ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.