പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ കഥ ഉണ്ണി ആറിന്റെ നോവലല്ലെന്ന് വ്യക്തമാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ചിത്രത്തിനു നോവലുമായി യാതൊരു ബന്ധവുമില്ലെന്നും പേരുമാത്രമാണ് നോവലിൽ നിന്നും കടമെടുത്തിരിക്കുന്നതെന്നും സംവിധായകൻ റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തി. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത് പുറത്തുവന്നതിന് ശേഷമാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ ഇങ്ങനെ; വളരെ യാദൃച്ഛികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ. എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു. ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു , അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു , നമുക്കിത് ഉടൻ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു ,ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്