മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിലും സീരിയലുകളിലും തൊണ്ണൂറുകളിൽ നിറ‍ഞ്ഞുനിന്ന നടനായിരുന്നു മധു മേനോന്‍. കരിയർ ഉയർന്ന ഗ്രാഫില്‍ തന്നെ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ മധുവിന്റെ ജീവിതത്തിൽ സംഭവിച്ചു അഭിനയത്തോട് അകന്നുജീവിക്കേണ്ടി വന്നു. 2016 ല്‍ തിലോത്തമ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. അഭിനയജീവിത്തതിൽ സജീവമാകാനൊരുങ്ങുന്ന മധു ജീവിതത്തിലെ ആ അപ്രതീക്ഷിത ട്വിസ്റ്റിനെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും വനിത ഓൺലൈനോട് മനസു തുറന്നു: 

''അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. 99 ൽ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും ‘ദൈവത്തിന്റെ മക്കൾ’ എന്ന സീരിയൽ, ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ തുടങ്ങിയ സിനിമകൾ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാൻ നായകനായ ‘ഗന്ധർവരാത്രി’ എന്ന സിനിമ വന്നത്. അത് കരിയർ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകൻ. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ‘ഗന്ധർവരാത്രി’ പക്ഷേ തിയേറ്ററിലെത്തിയത് ‘എ പടം’ എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തിൽ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയർ തകർന്നു തിരിച്ചു പോയി. 

ഞാന്‍ ഉൾപ്പെടുന്ന ഒരു മോശം സീൻ പോലും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബൽ ഇതായിപ്പോയി. ആ കാലഘട്ടത്തിൽ പലർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോൾ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററിൽ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റിൽ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാൻ പറ്റില്ല എന്നു പറഞ്ഞു. അവർ സിനിമ കാണണം എന്നു എനിക്കു നിർബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയിൽ ഇല്ലെന്നും ഞാൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകൾ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാൻ നായകനാകുന്ന ‘സ്വരരാഗഗംഗ’ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നു''.

പൂർണരൂപം വായിക്കാം: https://www.vanitha.in