'ഉയരെ' മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിക്കൊപ്പം ആസിഫ് അലിയുടെ പ്രകടനവും കയ്യടി നേടുകയാണ്. ആസിഫ് ഇതുവരെ ചെയ്ത കഥാപാത്രങ്ങിളിൽ ഏറ്റവും മികച്ചു നിൽക്കുന്നവയിലൊന്നാണ് ഉയരെയിലെ ഗോവിന്ദ് എന്ന് സിനിമ കണ്ടവരിൽ പലരും അഭിപ്രായപ്പെടുന്നു.
പലരും ഈ വേഷം ചെയ്യരുതെന്ന് പറഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെയാണ് ആസിഫ് 'ഉയരെ' യിൽ അഭിനയിച്ചതെന്ന് സംവിധായകൻ മനു അശോകൻ മനോരമ ന്യൂസിനോട് പറഞ്ഞു.
''നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ടതിനു ശേഷം ആസിഫ് ആലിയുടെ ഭാര്യ പ്രതികരിച്ചത്'', അദ്ദേഹം കൂട്ടിച്ചേർത്തു. ആസിഫ് ഗോവിന്ദ് ആയി മികച്ച പ്രകടനം നടത്തിയതു കൊണ്ട് പല്ലവിയാകാന്‍ തനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാമെന്നാണ് കഥ കേട്ട് ടൊവീനോ പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു. ''ടൊവീനോ ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങിനിടെ നിൽക്കുമ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. കഥ കേട്ടു കഴിഞ്ഞ് ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാം എന്നാണ് ടൊവി പറഞ്ഞത്. അതു പോലെ ഇൗ ചിത്രത്തിലെ ഇമോഷനൽ രംഗങ്ങളെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. അത് നന്നായി ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം രാജേഷ് പിള്ളയാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാനത് പഠിച്ചത്'', മനു കൂട്ടിച്ചേർത്തു.