തന്റെ ആത്മകഥയിലൂടെയാണ് താനൊരു സ്വവർഗാനുരാഗിയാണെന്ന് സംവിധായകൻ കരൺ ജോഹർ ആദ്യമായി വെളിപ്പെടുത്തിയത്. പിന്നാലെ ലൈംഗികത്വത്തെപ്പറ്റി പൊതു ഇടങ്ങളില്‍ മടിയില്ലാതെ തുറന്നുസംസാരിക്കുകയാണ് കരൺ.
സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തുംമുൻപ് തന്നെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്. ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തിൽ ട്രോളുകള്‍ ബാധിച്ചതെങ്ങനെയെന്ന് കരൺ തുറന്നുപറഞ്ഞിരുന്നു. ''ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാൽ പിന്നീട് സാധാരണസംഭവമായി തോന്നി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്.
''എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികത്വത്തെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തിൽ സ്വവർഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കാം, പക്ഷേ സ്വവർഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്. അറിവില്ലാത്ത മനസ്സാണ് നിങ്ങളുടെ, അസംസ്കൃതമായ ചിന്തകളാണ് നിങ്ങളുടെ.
മോശം കമന്റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നെന്ന് കരൺ തുറന്നുപറയുന്നു. ''എന്നെക്കുറിച്ച് സംസാരിച്ചുകൊള്ളൂ, എനിക്ക് പ്രശ്നമില്ല. പക്ഷേ എനിക്കെന്തോ അസുഖമുണ്ട്, പ്രശ്നമുണ്ട് എന്നൊക്കെയുള്ള സംസാരങ്ങൾ അത്ര സുഖമുള്ളതല്ല. ഞാനൊരു സ്വവർഗ്ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങൾ കരുതുന്നത്. അങ്ങനെയെങ്കിൽ നിങ്ങളും മിണ്ടാതിരിക്കണം, കാരണം നിങ്ങൾക്കൊരു ജീവിതമില്ല.
സ്വവർഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരിക്കൽ കരൺ വെളിപ്പെടുത്തിയിരുന്നു. ''മുന്‍ നിര സംവിധായകരിൽ ഒരാൾ എന്ന നിലക്ക് എനിക്കീ വിഷയത്തിൽ സിനിമയെടുക്കാം. സ്വവർഗാനുരാഗികളെക്കുറിച്ച് സിനിമയെടുക്കാൻ അതിയായ ആഗ്രഹമുണ്ട്. മുൻനിര നായകന്മാർ തന്നെ ആ സിനിമയിൽ വരണം. നടന്മാരുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്''-കരൺ പറഞ്ഞു.