varikkuzhi-amith

വിന്‍സന്റ് കൊമ്പനെ കൊലകൊമ്പനാക്കി നായക വേഷത്തില്‍ കയ്യടി നേടുകയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍. ഹണീബി മുതല്‍ കായംകുളംകൊച്ചുണ്ണി വരെ ചെറിയ വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച അമിതിനെ നായകവേഷം ഏല്‍പ്പിച്ച രജീഷ് മിഥിലയ്ക്ക് ഇനി ആശ്വസിക്കാം. കയ്യടക്കത്തോടെയും മികവോടെയും പൊലീസ് സ്വഭാവമുള്ള പള്ളിവികാരിയെ അമിത് അവതരിപ്പിച്ചു. നെടുമുടി വേണു, ദിലീഷ് പോത്തന്‍. നന്ദു, ലെന തുടങ്ങി സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഇടര്‍ച്ചയില്ലാതെ അഭിനയിച്ചുവെന്നതാണ് അമിതിന്റെ മികവ്.

 

സിനിമ റിലീസ് ചെയ്തത് മുതല്‍ അമിതിന് കോളുകളുെട ബഹളമാണ്. നായകനാവുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ മാത്രമല്ല അത് തന്നെ കൊണ്ട് പറ്റുമെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് അമിത്. ഒരിക്കല്‍ പല വേഷങ്ങളില്‍ നിന്നും ഒഴിവാക്കിയവര്‍ക്കുള്ള മറുപടിയെന്നതിനേക്കാള്‍ കൂടെ നിന്നവര്‍ക്കുള്ള സമ്മാനമാണ് ഈ സിനിമയെന്ന് അമിത് പറയുന്നു. ഏറെ പ്രതീക്ഷകളോടെ അഭിനയിച്ച ചിത്രത്തിന് കിട്ടുന്ന മികച്ച പ്രതികരണമാണ് അമിതിന്റെ കരിയര്‍ എനര്‍ജി.

 

ഇങ്ങനെ ഒരു അച്ചനെ മലയാളി സിനിമ ഇതുവരെ കണ്ടിട്ടുണ്ടാകില്ല, ഇടിവണ്ടിയുമായി ഗ്രാമംചുറ്റുന്ന നല്ല ചുറുചുറുക്കുള്ള അച്ഛന്‍. വികാരിപണിയേക്കാള്‍ പൊലീസിന്റെ പണിയാണ് അച്ഛന് താല്‍പര്യം, അത് പിന്നെ കൊച്ചിലേ പൊലീസാകാന്‍ ആഗ്രഹിച്ച ചെറുപ്പക്കാരനെ പള്ളിവികാരിയാക്കിയാല്‍ ഇടവകയിലെ പൊലീസ് പണി അച്ഛന്‍ ഏറ്റെടുക്കുന്നതില്‍ അതിശയമില്ല.  

 

താടിയും കൂളിങ് ഗ്ലാസും ബുള്ളറ്റും.. ലോഹയില്ലെങ്കിലും അച്ഛന്‍ ഫ്രീക്കനാണ്. അമിത് ചക്കാലക്കലിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്ന് സംശയമില്ല. കപ്യാരുടെ സഹായം കഥയിലുടനീളം അച്ഛനുണ്ട്. ഷമ്മിതിലകനാണ് കപ്യാരായി എത്തുന്നത്. സീനിയര്‍ ആര്‍ട്ടിസ്റ്റുകളും ജൂനിയര്‍ താരങ്ങളും തമ്മിലുള്ള മത്സരിച്ചുള്ള അഭിനയമാണ് വാരിക്കുഴിയുെട മറ്റൊരു പ്രത്യേകത. ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മരണത്തിന് ശേഷം ശവസംസ്കാര ചടങ്ങിനായി കൊണ്ടുപോകുന്ന രംഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത വിധം സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. മെജോ ജോസഫിന്റെ സംഗീത മാന്ത്രികത ആ രംഗത്തെ കൂടുതല്‍ തീവ്രമാക്കുന്നു ഒപ്പം കായല്‍പരപ്പില്‍ നിരന്ന തോണിയില്‍ ശവമഞ്ചവുമായുള്ള യാത്രയുടെ ദൃശ്യസാധ്യത പരമാവധി സംവിധായകന്‍ ഉപയോഗപ്പെടുത്തി.

 

പൊലീസ് പണിയെടുക്കുന്ന അച്ഛന്‍  രാത്രിസഞ്ചാരത്തിനിടെ കാണാന്‍ ഇടയായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നിടത്താണ് കഥഗതി സസ്പെന്‍സ് ത്രില്ലര്‍ മൂഡിലേക്ക് മാറുന്നത്.  പ്രദേശത്തെ ഒരു പ്രമാണി െചയ്ത കൊല എന്നത് കൊണ്ടല്ല കുമ്പസാര കൂട്ടില്‍ പ്രതി ഏറ്റുചൊല്ലിയ കൊലപാതക രഹസ്യം കുമ്പസാര രഹസ്യം പുറത്തുപറയാതെ തന്നെ പുറംലോകത്തെ അറിയിക്കാനുള്ള അച്ഛന്റെ ആഗ്രഹമാണ് രണ്ടാംഘട്ടത്തിലെ ത്രില്ലിങ്.  

 

ഏതായാലും മലയാളത്തിന് പുതിയ നായകനെ കൂടി സമ്മാനിക്കുകയാണ് വാരിക്കുഴിയിലെ കൊലപാതകം.