സംസ്ഥാന സർക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണു അഭിപ്രായം പറയുകയെന്നും മോഹൻലാൽ.
‘എന്നെ ക്ഷണിച്ചാൽതന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സർക്കാരാണ്. എല്ലാക്കാലത്തും സർക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാൻ പെരുമാറിയിട്ടുള്ളത്. അവാർഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകൾക്കു മുൻപും ഞാൻ പോയിട്ടുണ്ട്. ഇപ്പോൾ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോൾ സമാധാനത്തോടെ വണ്ടിപ്പെരിയാറിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’ . – മോഹൻലാൽ പറഞ്ഞു.
ചടങ്ങിൽ സിനിമാ താരത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 108 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകിയിരുന്നു. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിർപ്പുമായി ഒരു സംഘം രംഗത്തെത്തിയത്.
എഴുത്തുകാരായ എൻ.എസ്.മാധവൻ, സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എൻ.കാരശേരി, സി.വി.ബാലകൃഷ്ണൻ, വി.ആർ.സുധീഷ്, സുസ്മേഷ് ചന്ദ്രോത്ത്, കെ.ഇ.എൻ.കുഞ്ഞഹമ്മദ്, സിനിമാ മേഖലയിൽനിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണൻ, പ്രിയനന്ദനൻ, സിദ്ധാർഥ് ശിവ, ഡോ.ബിജു, സനൽകുമാർ ശശിധരൻ, പ്രകാശ് ബാരെ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവരാണു നിവേദനത്തിൽ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയർപഴ്സൻ ബീന പോൾ ഉൾപ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികൾ ചിലരും നിവേദനത്തിൽ ഒപ്പുവച്ചതോടെ വിഷയത്തിൽ അക്കാദമിയിലെ ഭിന്നത പുറത്തുവന്നു.