kalidas-jayaram

കാളിദാസ് ജയറാം ഇന്ന് മലയാളിയുടെ യുവ താരനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. എന്നാൽ ഇപ്പോഴും കുഞ്ഞുകാളിദാസന്റെ മുഖം മലയാളിയുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റേം എന്നീ ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയ ബാലതാരമായി കാളിദാസ് മാറിയ കാലം. അന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കാളിദാസന് ലഭിച്ചു. മുൻരാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമായിരുന്നു അവാർഡ് നൽകിയത്. കുഞ്ഞുകാളിദാസ് അന്നു ചെയ്തൊരു കാര്യം ഓർത്തെടുക്കുകയാണ് അച്ഛൻ ജയറാം. 

 

ഒരുമാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഈ അനുഭവം പങ്കുവെച്ചത്. കണ്ണനെക്കുറിച്ച് എന്തെങ്കിലുമൊരു കോമഡി ഓര്‍ക്കുന്നുണ്ടോ ? എന്ന ചോദ്യത്തിനായിരുന്നു ജയറാം മറുപടി നല്‍കിയത്.

 

'കണ്ണന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്‌ കിട്ടിയത് ഒരിക്കലും മറക്കാനാകില്ല. അന്നത്തെ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ കയ്യില്‍ നിന്നാണ് അവന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നത്. എല്ലാ റിഹേഴ്സലും കഴിഞ്ഞു. വേദിയിലെത്തുന്നു, അവാര്‍ഡ്‌ വാങ്ങുന്നു, ഇറങ്ങുന്നു അത്രയും കൃത്യമാണ് കാര്യങ്ങള്‍. കണ്ണന്‍ സ്റ്റേജിലേക്ക് കയറി. അവാര്‍ഡ്‌ വാങ്ങി കഴിഞ്ഞു കണ്ണന്‍ എന്തോ കലാം സാറിനോട് പറഞ്ഞു. അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറഞ്ഞു. പെട്ടാന്നാണ് ഇവന്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കോട്ടിനുള്ളില്‍ കൈയിട്ടത്. ഞാനൊന്നു ഞെട്ടി റിഹേഴ്സലില്‍ ഇല്ലാത്ത ഒരു കാര്യം കണ്ടാല്‍ സെക്യൂരിറ്റിക്കാര്‍ ചാടി വീഴും എന്നുറപ്പാണ്. കോട്ടിനുള്ളില്‍ നിന്ന് അവന്‍ പുറത്തെടുത്തത് കുഞ്ഞുകടലാസാണ്. കലാം സാറിന്റെ ചെവിയില്‍ എന്തോ പറഞ്ഞപ്പോള്‍ അദ്ദേഹം സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു കടലാസ്സില്‍ എന്തോ കുറിച്ചു കൊടുത്തു. അവാര്‍ഡും കൊണ്ട് അവന്‍ ഓടി അടുത്തു വന്നപ്പോള്‍ ഞാനാകെ ടെന്‍ഷനടിച്ച് ചോദിച്ചു ‘കണ്ണാ നീ എന്താ അവിടെ ചെയ്തത്’. ഒരു കുലുക്കവുമില്ലാതെ അവന്‍റെ മറുപടി “ഹേയ് ഞാനൊന്നും ചെയ്തിലല്ലോ. ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചതല്ലേ”.