kuttanad-sreenath

സംഗീതം ജീവവായുവാണ് ശ്രീനാഥിന്. ഗാനങ്ങൾ ഹൃദയത്തിക്ക് പെയ്തിറങ്ങുന്ന കുളിർമഴ. താളം ശ്വാസോച്ഛ്വാസം. കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും എന്നുവേണ്ട സകല പ്രതിഭാസങ്ങളിലും  കേൾക്കുന്നതും അറിയുന്നതും സംഗീതം മാത്രം. അത്രമേൽ സംഗീതത്തെ പ്രണയിച്ചങ്ങനെയൊരു ജീവിതം. ഗായകനാകാൻ കൊതിച്ച് സംഗീത സംവിധായകനായ ശ്രീനാഥ്. മെഗാസ്റ്റാർ മമ്മുട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിലൂടെ സംഗീത സംവിധായകന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ് ശ്രീനാഥ്. റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനായെങ്കിലും സംഗീത സംവിധാന മേഖലയിലേക്ക് എത്തിയ തന്റെ അനുഭവങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ശ്രീനാഥ്.

 

sreenath-1

കുട്ടനാടൻ ബ്ലോഗിന്റെ സംഗീത സംവിധായകൻ.

അടിസ്ഥാന പരമായി എനിക്ക് സിനിമയോട് അഭിനിവേശമാണ്. അത് പാട്ടുപാടുകയാണെങ്കിലും സംഗീത സംവിധാനം നിർവഹിക്കുന്നതായാലും അഭിനയമായാലും ഒരു പോലെയാണ് ഇഷ്ടം. കംപോസിങ് കോളജ് കാലഘട്ടത്തിൽ തന്നെ ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തുവച്ച ഏതാനും റിഥം എന്റെ കൈവശം ഉണ്ടായിരുന്നു. നടൻ ഉണ്ണി മുകുന്ദൻ എന്റെ സുഹൃത്താണ്. അദ്ദേഹം ഞാൻ കംപോസ് ചെയ്തു വച്ച റിഥം കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകനായ സേതുവിലെത്തി. അതു കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. എന്നാൽ പിന്നെ ഒന്നു ശ്രമിച്ചു നോക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 

 

sreenath-3

പാട്ടുകൾ കേട്ടപ്പോൾ മമ്മുട്ടി പറഞ്ഞത്...

മമ്മുട്ടിയുടെ സിനിമയാണ് ഇതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മമ്മുക്കയെ കോളെജ് കാലം മുതൽ തന്നെ എനിക്ക് വളരെ ഇഷ്ടമാണ്. കൂട്ടുകാരോട് ഞാന്‍പറയുമായിരുന്നു മമ്മുട്ടിയുടെ ഒരു സിനിമയുടെ ഭാഗമാകാനാണ് മോഹം എന്നൊക്കെ.അതുകൊണ്ടുതന്നെ സത്യത്തിൽ ഈ ഒരു അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് തന്നെ പറയാം. 
അ​ഞ്ച് പാട്ടുകളുണ്ട് സിനിമയിൽ. ഓരോന്നും തികച്ചും വ്യത്യസ്തമായവയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. പുതിയതായി സിനിമയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു താരമാണ് അദ്ദേഹം. പാട്ടുകള്‍കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. കൊള്ളാമെന്ന് മമ്മുക്ക പറഞ്ഞത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

 

പാട്ടുകാരനിൽ നിന്ന് സംഗീത സംവിധാനത്തിലേക്ക്

നല്ലപാട്ടുകളോടാണ് എന്നും പ്രിയം. വരികൾക്കൊപ്പം തന്നെ പ്രാധാന്യം ഈണത്തിനുമുണ്ട്. നല്ല ഈണങ്ങളുള്ള പാട്ടുകളാണ് നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കുന്നത്. ബാക്കിയുള്ളവയെല്ലാം തീയറ്റർ വിടുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ നിന്ന് പോകും. പിന്നെ, സിനിമയിൽ പാട്ടുകൾ പാടാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. നമ്മുടെ ശബ്ദം ഒന്ന് സിനിമയിൽ കേൾക്കുക എന്നതൊരു വലിയ സ്വപ്നമായിരുന്നു. 
പക്ഷെ, റിയാലിറ്റി ഷോ കഴിഞ്ഞതോടെ പാട്ടുകൾ പാടുക എന്ന സ്വപ്നവും അവിടെ അസ്തമിച്ചു എന്നു വേണം പറയാൻ. റിയാലിറ്റി ഷോയിൽ തിളങ്ങിയിട്ടും സിനിമയിലൊരു അവസരം ആരും അന്ന് നൽകിയില്ല. സത്യത്തിൽ അന്ന് കുറെ അവസരമൊക്കെ ചോദിച്ച് നടന്നിട്ടുണ്ട്. കുറെ നടന്നതല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. പിന്നെ, സിനിമ മേഖലയിൽ എനിക്കങ്ങനെ പരിചയമൊന്നും ഇല്ലായിരുന്നു. എൻട്രി എങ്ങനെ വേണമെന്നും അറിയില്ലായിരുന്നു. അതുകൊണ്ട് ചാൻസ് ചോദിക്കുകയല്ലാതെ കിട്ടലുണ്ടായില്ല. അങ്ങനെ, പാട്ടുകൾ പാടാൻ കഴിയാതിരുന്നപ്പോൾ ഞാൻ ചെറുതായി കംപോസ് ചെയ്തു തുടങ്ങി. അതുകേട്ടവരൊക്കെ കൊള്ളാമെന്ന അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ ഒരു ആത്മവിശ്വാസം കൈവന്നു. 

 

പിന്നെയാണ് യാദൃശ്ചികമായി ഉണ്ണി മുകുന്ദനെ പരിചയപ്പെടുകയും ഞാൻ ചെയ്ത ചില റിഥം അദ്ദേഹം കേൾക്കുകയും ചെയ്തത്. ഉണ്ണിയാണ് സേതുസാറിനെ അറിയിച്ചത്. തുടർന്ന് അദ്ദേഹം മമ്മൂക്കയെ അറിയിക്കുകയും, പുതിയ ആളല്ലേ.. അവൻ ശ്രമിക്കട്ടെ എന്ന് മമ്മുക്ക പറയുകയായിരുന്നു. അങ്ങനെ എന്തൊക്കെയോ ഭാഗ്യം കൊണ്ട് തികച്ചും യാദൃശ്ചികമായാണ് ഞാന്‍സിനിമയിലേക്ക് എത്തിയത്. ഏതായാലും അധികം വൈകാതെ പാട്ടുകൾ റിലീസ് ചെയ്യും. ഓണത്തിന് സിനിമ തീയറ്ററിലെത്തുന്നതും കാത്തിരിക്കുകയാണ്. നമ്മുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ഈണങ്ങളെങ്കിലും ഇനി കേൾക്കാമല്ലോ.. ശ്രീനാഥ് പറയുന്നു.