വില്ലൻ വേഷങ്ങളിലൂടെയാണ് കൊല്ലം അജിത്തിനെ പ്രേക്ഷകർക്ക് പരിചയം. ജഗന്നാഥന്‍റെയും ഇന്ദുചൂഡന്‍റെയും മാധവനുണ്ണിയുടേമൊക്കെ കൈക്കരുത്തേറ്റു വാങ്ങി നമ്മളെ കയ്യടിപ്പിച്ച പേരറിയാത്ത അഞ്ഞൂറോളം വില്ലൻവേഷം അദ്ദേഹം ചെയ്തു. കൊല്ലം അജിത് ഓർമകളിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ എഴുതിയ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു.
ഞാനും ലാലേട്ടനും എന്ന തലക്കെട്ടോടുകൂടിയാണ് മോഹൻലാലിനൊപ്പമുള്ള അനുഭവം അജിത് അന്നുപങ്കുവെച്ചത്. ജഗന്നാഥനും ഇന്ദുചൂഡനും മാധവനുണ്ണിയുമൊക്കെ സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ മറുതലയ്ക്കൽ കൊല്ലം അജിത്തുണ്ടായിരുന്നു. വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും അജിത്ത് അടയാളപ്പെടുത്തിയ പ്രതിഭാ തിളക്കവും ആ കഥാപാത്രങ്ങളുടെ വിജയങ്ങൾക്ക് കാരണമായിതാനും. ആ കുറിപ്പ് വായിക്കാം.
മലയാളത്തിന്റെ മഹാനടന്റെ മഹാമനസ്കത..
മലയാളത്തിലെ മഹാനടന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും അനുഗ്രഹവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങാൻ ഭാഗ്യം വന്ന അപൂർവം നടന്മാരിൽ ഒരാളാണ് ഞാൻ . കഴിഞ്ഞ പെരുന്നാളിന് മമ്മൂക്കയും ഞാനും തമ്മിലുള്ള സിനിമാരംഗത്തുള്ള ഒരനുഭവം പ്രേക്ഷകർക്കായി ഞാൻ പങ്കുവെച്ചിരുന്നു .
ഇത്തവണ "ഞാനും ലാലേട്ടനും" എന്ന തലക്കെട്ടോടുകൂടിയാണ് എന്റെ ഒരനുഭവം ലാലേട്ടന്റെ ആരാധകർക്ക് ഞാൻ പങ്കുവെക്കുന്നത്.
കഠിന പ്രയത്‌നവും തൊഴിലിനോടുള്ള ആത്മാർഥതയുമാണ് ലാലേട്ടനെ മലയാളികളുടെ മഹാനടനാക്കി മാറ്റിയത് . ഈ വളർച്ചയിലും കടന്നു വന്ന പാതകൾ മറക്കാത്ത അതുല്യ നടനാണ് മോഹൻലാൽ.
ഞാൻ ആദ്യമായി ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് "ശ്രീകുമാരൻ തമ്പിയുടെ "യുവജനോത്സവം " എന്ന ചിത്രത്തിലാണ്. ആ ചിത്രത്തിൽ ഞാനും ലാലേട്ടനും തമ്മിലുള്ള സീനുകൾ എടുത്ത ശേഷം അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ഉടൻ ആരംഭിക്കാൻ പോകുന്ന ലാലേട്ടനും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് ഒരുക്കുന്ന പുതിയ കമ്പനി "ചിയേർസ് " അവരുടെ ആദ്യചിത്രമായ "അടിവേരുകൾ" എന്ന സിനിമയിൽ ഒരു മികച്ച വേഷം തരാമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു.
ലാലേട്ടൻ പറഞ്ഞ പ്രകാരം ആ ചിത്രത്തിലെ വേഷത്തിനായി ഞാൻ കാത്തിരുന്നു. എന്നാൽ ഫലം ഉണ്ടായില്ല. നാളുകൾക്കു ശേഷം തെന്മലയിൽ ആ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതായി ഞാൻ അറിഞ്ഞു. ലാലേട്ടൻ തന്ന ഓഫറിൽ എനിക്ക് ഉണ്ടായ സന്തോഷത്തിൽ അതിരുകളില്ലായിരുന്നു. തെന്മലയിലെ ഷൂട്ടിങ് വിവരം അറിഞ്ഞതിലൂടെ ഞാൻ കടുത്ത നിരാശയിലായി. ലാലേട്ടൻ കോലഞ്ചേരിയിൽ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിലെ സെറ്റിലേക്ക് ഞാൻ അദ്ദേഹത്തിനെ കാണാനായി ചെന്നു. അദ്ദേഹം എന്നെ നേരിൽ കണ്ടതും എന്നോട് പറഞ്ഞ വാക്കുകളും അപ്പോഴാണ് അദ്ദേഹത്തിന്റെ ഓർമയിൽ വന്നതും. എന്നെ വിളിച്ച് അടുത്തിരുത്തി .."ഞാൻ നിന്റെ കാര്യം മറന്നുപോയി അജിത്തേ ക്ഷമിക്കണം .ഞാൻ അതിൽ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല നീ ആ സെറ്റിലേക്ക് ഒന്ന് പോയിനോക്കൂ.."
ലാലേട്ടൻ പറഞ്ഞപ്രകാരം ഞാൻ അങ്ങോട്ട് പോയി, ഡയറക്ടർ അനിലിനെ കാണുകയും അദ്ദേഹം ഈ ചിത്രത്തിൽ ഇനി വേഷമില്ല എന്ന കാര്യം അറിയിക്കുകയും ചെയ്തു. ഞാൻ നിരാശനായി മടങ്ങവേ ലാലേട്ടൻ ഇന്ന് ലൊക്കേഷനിൽ എത്തുമെന്ന വിവരം അറിയുകയും ഒന്നുടെ അദ്ദേഹത്തെ കണ്ടിട്ടുപോകാമെന്ന് കരുതുകയും ചെയ്തു.
മണിക്കൂറുകൾക്കു ശേഷം ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം ഡയറക്ടർ അനിലിനോട് എന്നെ കുറിച്ച് സംസാരിച്ചു. ശേഷം എന്റെ സമീപത്തേക്ക് എത്തിയ ലാലേട്ടൻ..ഡയറക്ടർ അനിൽ പറഞ്ഞത് അവർത്തിക്കുകയാണുണ്ടായത്..ഇതിൽ വേഷമില്ലെന്നുള്ള കാര്യം. .
ആനയും ആൾക്കൂട്ടവും നിറഞ്ഞുനിന്നിരുന്ന ആ സെറ്റിൽ വെച്ച് ലാലേട്ടൻ പറഞ്ഞ ആ വാക്കുകൾ കേട്ട് തളർന്നു...നിരാശയും സങ്കടവുംകൊണ്ട് എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. ഇത് കണ്ട ലാലേട്ടൻ എന്നെ മാറോടു ചേർത്ത് പിടിച്ചു. എന്നെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു .."അജിത്തേ എന്താണിത് .. നീ എന്നെ നോക്ക്" എന്നിട്ട് ലാലേട്ടൻ തുടർന്നു.."എല്ലാം വിധിയാണ് ..അജിത്തേ ഞാൻ ഒരു നായകനടൻ ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല .. നീ വിഷമിക്കണ്ട ..എന്റെ അടുത്ത പടത്തിൽ നിനക്കു നല്ല ഒരു വേഷം തരാമെന്ന് പറഞ്ഞെന്നെ സമാധാനിപ്പിച്ചു ..
അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ആശ്വാസം നൽകിയെങ്കിലും ഞാൻ വളരെ വിഷമത്തോടെ ഞാൻ ആ സെറ്റിൽ നിന്നും മടങ്ങി ..രണ്ടു മുന്ന് ദിവസങ്ങൾക്കു ശേഷം ..എന്നെ അത്ഭുതപെടുത്തിയ ആ വാർത്ത ...അത് ഇതായിരുന്നു "എത്രയും പെട്ടന്ന് തെന്മല ലൊക്കേഷനിലേക്ക് തിരിച്ചെത്തണമെന്നുള്ള ലാലേട്ടന്റെ ഫോൺ കോൾ ആയിരുന്നു .. ഒടുവിൽ ഞാൻ ലൊക്കേഷനിൽ എത്തി "അട്ടപ്പാടി സോമു " എന്ന കഥാപാത്രം ചെയ്യാൻ എനിക്കവസരം കിട്ടി..
എന്റെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ച ആ മഹാനടനിലെ മഹാമനസ്കതയെ വെളിപ്പെടുത്തുന്നതായിരുന്നു ആ സംഭവം ..തുടർന്നു ലാലേട്ടനോടൊപ്പം അൻപതോളം ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു ..ആ മഹാനടനോടൊപ്പം അഭിനയിച്ച് കൊതി തീർന്നിട്ടില്ല.. ഇനിയും ...
ഞാനും ലാലേട്ടനും ഒരുമിച്ചഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ ഒട്ടുമുക്കാലും സൂപ്പർഹിറ്റുകളായിരുന്നു ..ഇതിനെ കുറിച്ചൊരു പത്രക്കാരൻ എഴുതിയതിങ്ങനെയാണ് " അജിത്തിന്റെ കോളറിൽ ലാലേട്ടൻ പിടിച്ചാൽ..ആ ചിത്രം സൂപ്പർഹിറ്റാണെന്ന് "..
ഇതിൽ എത്ര മാത്രം സത്യമുണ്ടെന്ന് ലാലേട്ടന്റെ ആരാധകർക്ക് വ്യക്തമായി അറിയാം ...ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിലെ മുൻ നിരയിൽ നിൽക്കുന്ന ലാലേട്ടൻ മലയാളിയുടെ അഹങ്കാരമായി ഇന്നും നിലകൊള്ളുന്നു ..
അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസും ഐശ്വര്യവും ഒരു സഹനടനെന്ന നിലയിൽ ഞാൻ ആത്മാർത്ഥമായി നേരുന്നു ..ലാലേട്ടനൊപ്പമുള്ള ഈ അനർഘനിമിഷം ഞാൻ ആരാധകർക്കായി സമർപ്പിക്കുന്നു..
കൊല്ലം അജിത്