കമൽ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലർ ഇറങ്ങിയതുമുതൽ മാധവിക്കുട്ടിയെക്കുറിച്ചുള്ള ചർച്ചകളും ആമിയെന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വിമർശനങ്ങളുമെല്ലാം ചർച്ചയാണ്. പല ചർച്ചകളുടെയും ഇടയിൽ മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് സംബോധന ചെയ്യുന്നുണ്ട്. ഇതിനെതിരെ സംവിധായിക ശ്രീബാല.കെ.മേനോൻ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. കുറിപ്പ് ഇങ്ങനെ: 

 

 

സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,

 

ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേർത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേർത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവർ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികൾ ചർച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവർ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാൻ അപേക്ഷിക്കുന്നു.

 

എന്ന് 

മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത ആരാധിക'