sreebala-k-menon

ഹാദിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രേമം കഥയെഴുതാനും സിനിമയ്ക്കും മാത്രമുള്ളതണോ? ശ്രീബാല ചോദിക്കുന്നു. മുതിർന്നാലും മക്കൾ തങ്ങളുടെ ഇഷ്ടപ്രകാരം മാത്രം ജീവിക്കേണ്ടവരാണ് എന്നു ചിന്തിക്കുന്നവരാണ് മാതാപിതാക്കൾ എന്ന് ശ്രീബാല പറയുന്നു. അവരെ വളർത്തി വിദ്യാഭ്യാസം നൽകി സ്വന്തമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തരാക്കിയ ശേഷവും അവർ തങ്ങൾ വരയ്ക്കുന്ന വൃത്തതിനകത്ത് മാത്രമേ കിടന്ന് കറങ്ങാവൂ എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ ഉളളിടത്തോളം കാലം പെൺകുട്ടികൾ വീട്ടിൽ തടവിലാവുക തന്നെ ചെയ്യും രോഷത്തോടെ ശ്രീബാല കുറിച്ചു.

ശ്രീബാലയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രേമം കവിതയെഴുതാനും കഥയാക്കാനും സിനിമ എടുക്കാനും ഉള്ളതാണ്. അത് ജീവിക്കാനുള്ളതല്ല; ഫേസ്ബുക്കിലായാലും ജീവിതത്തിലായാലും. പ്രേമിച്ചയാളെ വിശ്വസിച്ചാൽ നീ അനുഭവിക്കും എന്നതാണ് പലരുടേയും ഉപദേശം. ജാതിയും മതവും നോക്കി അറേഞ്ച് മാരേജ് നടത്തി സ്ത്രീധനവും നല്‍കി പെൺമക്കളെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പറഞ്ഞു വിട്ട് അന്യയാക്കുന്ന രീതിയിൽ സ്ത്രീകൾ അനുഭവിക്കുന്നില്ലേ?

മുതിർന്നാലും മക്കൾ തങ്ങളുടെ ഇഷ്ടപ്രകാരം മാത്രം ജീവിക്കേണ്ടവരാണ് , അവരെ വളർത്തി വിദ്യാഭ്യാസം നൽകി സ്വന്തമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തരാക്കിയ ശേഷവും അവർ തങ്ങൾ വരയ്ക്കുന്ന വൃത്തതിനകത്ത് മാത്രമേ കിടന്ന് കറങ്ങാവൂ എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ ഉളളിടത്തോളം കാലം പെൺകുട്ടികൾ വീട്ടിൽ തടവിലാവുക തന്നെ ചെയ്യും. അത് കാഞ്ചന മാലയായാലും ഹാദിയയായാലും.