• സത്യത്തില്‍ തനിക്ക് റീമേക്കിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പക്ഷേ സിനിമ ഇഷ്ടപ്പെട്ടുവെന്നും ഒന്നുകൂടി ആലോചിക്കൂവെന്നും വിജയ് പറഞ്ഞത് കൊണ്ട് സമ്മതിച്ചതാണെന്നും വിനോത്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരം വിജയ്​യുടെ അവസാന സിനിമ ജനനായകന്‍ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കെന്ന് വെളിപ്പെടുത്തി സംവിധായകന്‍ എച്ച്.വിനോത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് 'ഭഗവന്ത് കേസരി'യില്‍ സിനിമയില്‍ നിന്നാണ് ജനനായകന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. 'ജനനായകന്‍റെ 50 ശതമാനവും ഭഗവന്ത് കേസരിയില്‍ നിന്നാണ്. ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ 60 ശതമാനം സാമ്യവും രണ്ടാം പകുതിയില്‍ 20 ശതമാനം സാമ്യവുമുണ്ട്' എന്നായിരുന്നു വെളിപ്പെടുത്തല്‍. 

സത്യത്തില്‍ തനിക്ക് റീമേക്കിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പക്ഷേ സിനിമ ഇഷ്ടപ്പെട്ടുവെന്നും ഒന്നുകൂടി ആലോചിക്കൂവെന്നും വിജയ് പറഞ്ഞത് കൊണ്ട് സമ്മതിച്ചതാണെന്നും വിനോത് പറയുന്നു. ബാലകൃഷ്ണയുടെ സ്റ്റൈല്‍ എങ്ങനെ തമിഴ് സിനിമയില്‍ വിജയ് കൊണ്ടുവരുമെന്നോര്‍ത്ത് താന്‍ അതിശയിച്ചുവെന്നും വിനോത് കൂട്ടിച്ചേര്‍ത്തു. 'വിജയ് സാറിനോട് എനിക്കുള്ള വലിയ ബഹുമാനം അദ്ദേഹം സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുന്നുവെന്നതാണ്. പിങ്കിന്‍റെ റീമേക്ക് ചെയ്യുമ്പോള്‍ അജിത്തിനും അതേ ആത്മാര്‍ഥതയുള്ളത് ഞാന്‍ ശ്രദ്ധിച്ചു. വിജയ്​യുടെ അവസാന സിനിമയില്‍ ജോലി ചെയ്യാനുള്ള അവസരം ഞാന്‍ നഷ്ടപ്പെടുത്തിയില്ല' എന്നും വിനോത് വിശദീകരിച്ചു. 

2025 ജനുവരിയിലാണ് ജനനായകന്‍ റീമേക്കാണ് എന്ന് ആദ്യം വാര്‍‌ത്തകള്‍ പുറത്തുവന്നത്. വിടിവി ഗണേഷായിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. വിജയ്ക്ക് ഭഗവന്ത് കേസരി ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം അത് അ‍ഞ്ചുവട്ടം കണ്ടുവെന്നും റീമേക്കിന് താല്‍പര്യമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പക്ഷേ സംവിധായകന്‍ അനില്‍ രവിപുഡി സമ്മതിച്ചില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ അനിലിനോട് വീണ്ടും ഇതേക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ താന്‍ വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സിനിമ റിലീസാകുന്നത് വരെ കാത്തിരിക്കൂവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. റിലീസ് വരെ സിനിമ റീമേക്കാണോ അല്ലയോ എന്ന് താന്‍ പറയില്ലെന്നും അതുവരെ അത് ദളപതി വിജയ് ചിത്രമായിരിക്കുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. 

വിജയ്ക്കൊപ്പം മമിത ബൈജുവും പൂജ ഹെഗ്ഡെയും ബോബി ഡിയോളും മുഖ്യവേഷത്തിലെത്തുന്ന ജനനായകന്‍ 23നാണ് തിയേറ്ററുകളിലെത്തുന്നത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസാകുന്ന ജനനായകന്‍ നടന്‍ എന്ന നിലയിലുള്ള വിജയിന്‍റെ അവസാന ചിത്രമാകുമെന്നാണ് പ്രഖ്യാപനം. തെലുങ്കില്‍ ബാലകൃഷ്ണയും ശ്രീലിലയും കാജള്‍ അഗര്‍വാളും അര്‍ജുന്‍ രാംപാലുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

ENGLISH SUMMARY:

Director H. Vinoth has confirmed in an interview with Galatta Plus that Thalapathy Vijay's final film, Jananayagan, is a remake of the Telugu hit Bhagavanth Kesari, revealing that about 50 percent of the movie shares similarities with the original. Vinoth explained that while he was initially hesitant, he agreed to direct the project after Vijay—who watched the film five times—and his commitment to women empowerment convinced him. Co-starring Mamitha Baiju, Pooja Hegde, and Bobby Deol, Jananayagan is scheduled to hit theaters on the 23rd, marking Vijay's final cinematic appearance before his political commitments.

google Trending topic: jana nayagan film