വെറും ലീഗല്ല സൂപ്പർ ലീഗെന്ന് സിപിഎം; യുദ്ധകാലത്തെ പ്രണയലേഖനം

thiruva-ethirva
SHARE

മൈ ലീഗ് ടൂര്‍ണമെന്‍റ്. അതായത് ലീഗെന്ന ട്രോഫിക്കായുള്ള ഒരു പിടിവലി ടൂര്‍ണമെന്‍റ്. ലീഗിനെ സ്വന്തമാക്കിയിരിക്കുന്ന കോണ്‍ഗ്രസും തട്ടിയെടുക്കാന്‍ ശ്രമിച്ച് സിപിഎമ്മും ആണ് കച്ചമുറുക്കി കളത്തിലുള്ളത്. കേരള കോണ്‍ഗ്രസ് ഒരു സുന്ദരിയാണെന്നും മറ്റുള്ളവര്‍ ഈ സുന്ദരിക്ക് പിന്നാലെ നടക്കുകയാണെന്നും പണ്ട് കെഎം മാണി പറഞ്ഞു. അന്ന് കൂടെയുള്ള സുന്ദരിയുടെ സൗന്ദര്യം കാണാനോ അത്രക്ക് അംഗീകരിക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സുന്ദരിയെയും വളച്ചോണ്ട് സിപിഎം പോയി. ഇപ്പോള്‍ സിപിഎമ്മിന്‍റെ കണ്ണ് ഈ മൊഞ്ചത്തിയിലാണ്. കേരളത്തിലെ മുസ്ലിം ലീഗിനെ നോക്കി സൂപ്പര്‍ ലീഗെന്ന് സിപിഎം പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. തെറ്റായ ഉദ്ദേശമൊന്നുമില്ല. ഒരു സമുദായത്തെ ഒറ്റയടിക്കിങ്ങ് കൊണ്ടുവരണം. അതോടെ പിണറായി മൂന്നാമന്‍ എന്ന പദ്ധതിക്ക് ഒരു തീരുമാനമുണ്ടാക്കാം. അല്ലാത്ത പക്ഷം അത് അല്‍പ്പം കടുപ്പമാണെന്ന് പാര്‍ട്ടിക്ക് തിരിച്ചറിവുമുണ്ട്. ഇടക്കിടക്ക് പരീക്ഷിച്ച് കലവുമെടുത്ത് നടക്കുമെങ്കിലും പടിക്കലെത്തും മുന്നേ കലമുടയും. ഏക സിവില്‍കോഡ് സമയത്തായിരുന്നു ഇതിന് മുന്‍പ് കൈയ്യും കലാശവും കാട്ടിയത്. അന്ന് ചീറ്റിപ്പോയി. അപ്പോളാണ് ഹമാസ് ഇസ്രയയേലില്‍ നുഴഞ്ഞ് കയറി കൊല നടത്തിയത്. പിന്നാലെ പലസ്തീനിലേയ്ക്ക് ഇസ്രയേല്‍ കടന്നാക്രമണം. പലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തി. സദാംഹുസൈനെ വധിച്ചതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച നാടാണ് കേരളം. രാജ്യാന്തര വിഷയങ്ങളിലൊക്കെ അത്രക്കാണ് നമ്മുടെ ഇടപെടല്‍. അതുകൊണ്ട് പലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഒരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു

ഗാസയിലേയ്ക്കോ ഇസ്രയലിലേയ്ക്കോ ഒന്നുമല്ല റാലി. ഇവിടെ നാട്ടില്‍ കോഴിക്കോട്ടാണ്. എങ്ങനെ എന്നു ചോദിച്ചാല്‍ ആ കോണ്‍ഗ്രസിനെ ഒക്കെ അങ്ങ് ക്ഷണിക്കണം. യുദ്ധത്തിനെതിരായ റാലിയാണല്ലോ. അപ്പോ കോണ്‍ഗ്രസില്‍ ഇതിന്‍റെ പേരില്‍ ഒരു യുദ്ധമുണ്ടാക്കാനും ശ്രമിക്കണം. ശെ അങ്ങനെ പറയല്ലേ. കോണ്‍ഗ്രസ് താത്വികാചാര്യന്‍ എംഎം ഹസന്‍ ദാ അവിടെ ക്ലാസെടുക്കുന്നത് കേട്ടില്ലേ. കോണ്‍ഗ്രസിലെ ഗോവിന്ദന്‍ മാഷാണ് എംഎം ഹസന്‍. അത് മറക്കരുത്. ഹമാസിനെക്കുറിച്ചാണ്. ഇതൊക്കെ വിവാദമാകില്ലേ. അതും പോട്ട്. താങ്കളെപ്പോലെ. ഒരാള്‍ യുദ്ധത്തിനായി പലസ്തീനെ പ്രോല്‍സാഹിപ്പിക്കാന്‍ പാടുണ്ടോ. ഇസ്രയേലിലും ആളുകള്‍ മരിച്ചുവീഴുകയാണ്. സമാധാനമല്ലേ കോണ്‍ഗ്രസിന്‍റെ ഒരു ലൈന്‍. കണ്ടോ മാഷേ. ഹസന്‍ സാഹിബിന്‍റെ ഇസ്രയേല്‍ വുരുദ്ധത. ഇതൊക്കെ ഒരു പലസ്തീന്‍ റാലിക്കുള്ള യോഗ്യതയല്ലേ..ഹസന്‍ജീ.. പ്ലീസ് പ്രൊസീഡ്.. അല്ലെങ്കിലും തരൂരിന്‍റെ നിലപാടിനെ കോണ്‍ഗ്രസ് നിലപാടായി കോണ്‍ഗ്രസ് പോലും കാണാറില്ല. പിന്നാ. അല്ല മാഷേ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ വേണ്ട. ലീഗിനെ വിളിച്ചൂടേ. റാലീം നടത്താം മറ്റേ സാധ്യതേം നോക്കാം. 

അങ്ങനെ ലീഗിനെ വിളിക്കാതെ റാലി നടത്താന്‍ സിപിഎം തീരുമാനിച്ചു. അത് അവിടെ കഴിഞ്ഞു എന്ന് കരുതുമ്പോളാണ് ലീഗിലെ നമ്മുടെ ഇടി മുഹമ്മദ് ബഷീര്‍ മൈക്കിന് മുന്നില്‍ അവതരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിനേക്കാള്‍ മൂര്‍ച്ചയേറിയ കറുത്തഹാസ്യമാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞതെന്ന് മോഹനന്‍ മാഷിന് തോന്നി. നിന്ന നില്‍പ്പില്‍ ഭൂമി പിളര്‍ന്ന അവസ്ഥ. പിന്നെ ഒട്ടും അമാന്തിച്ചില്ല നേരേ ജില്ലാ കമ്മിറ്റി ആപ്പീസില്‍ പോയി വാര്‍ത്താ സമ്മേളനം വിളിച്ചു. മാധ്യമങ്ങള്‍ പറന്നെത്തി. അപ്പോള്‍ പി മോഹനന്‍ . അങ്ങനെ മോഹനന്‍മാഷ് നിഷ്കളങ്കനായി വന്ന് പിരികം കൊണ്ട് കഥപറഞ്ഞു. ചെങ്കൊടി നല്ല പച്ചപ്പുല്‍ മൈതാനത്ത് പാറിക്കളിക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു അപ്പോള്‍ പി. മോഹനന്‍റെ മനസില്‍. പണ്ട് പാതിവഴിയില്‍ ഉപേക്ഷിച്ച മോഹത്തിന് വീണ്ടും ചിറകുവച്ചു. ആ മോഹത്തില്‍ പി. മോഹനന്‍ മതിമറന്നു. പച്ചലഡു വാങ്ങാന്‍ എകെജി സെന്‍ററില്‍ നിന്നും അടുത്തുള്ള ബേക്കറിയിലേയ്ക്ക് ആളുപോയി.  കോണ്‍ഗ്രസിന് അപകടം മണത്തു. കാര്‍ന്നോര്‍ സുധാകരന്‍ അഥവാ കെ സുധാകരന്‍ ദാ പറന്നു വരുന്നുണ്ട്. ആ വണ്ടിക്കൊന്ന് കൈകാണിച്ചു വരാം . ഇതിപ്പോ സുരേഷ് ഗോപി പറഞ്ഞതുപോലെ നോ ബോഡി ടച്ച് സീനാണല്ലോ. അല്ല പ്രസിഡന്‍റേ ഇപ്പോ പറയേണ്ടത് ഇപ്പോ പറയാതെപോയാല്‍ പിന്നെ പറയുമ്പോള്‍ കേള്‍ക്കാന്‍ ലീഗ് ഇല്ലാതെ പോകും. പണ്ട് കേരള കോണ്‍ഗ്രസ് പോയപോലെ. കാര്യത്തിന്‍റെ ഗൗരവം സുധാകരേട്ടന് മനസിലായി. അല്ലമോഹനന്‍ മാഷേ ഇതെന്താണ് പറ്റിയത്. പ്ലാനിങ് അത്ര പോരാരുന്നെന്നു തോന്നുന്നു. സിപിഎം വീണ്ടുമൊരു ചൂണ്ടയിട്ടു. ലീഗ് കൊത്തിയില്ല എന്ന് പറയാനാകില്ല. എന്നാല്‍ മൊത്തത്തില്‍ സംഗതി കൂടയിലേയ്ക്കെത്തിയില്ല. എന്തായാലും ഒരു ഇടവേള അങ്ങനെ ലീഗും സിപിഎമ്മും തമ്മിലുള്ള കോണിയും പാമ്പും കളി പുരോഗമിക്കുകയാണ്. ഇനിയാണ് അനിഷേധ്യ നേതാവ് വരാന്‍ പോകുന്നത്. കുഞ്ഞാപ്പ പറയും ലീഗ് കേള്‍ക്കും. എന്നിട്ടും കാര്യം തിരിയാത്തവര്‍ നാട്ടിലുണ്ട്. ഇതൊക്കെ കേട്ട് ആ ബാലന്‍ സഖാവിന്‍റെയൊക്കെ മനസില്‍ പച്ച ലഡു പൊട്ടി. ആ സ്റ്റാന്‍ഡിലാണ് സിപിഎം വണ്ടി പാര്‍ക്ക് ചെയ്യാന്‍ വന്നത്. സമ്മതിക്കാത്തതെന്ത്. അപ്പോ ഇടി പോയി വേണ്ടാത്തത് പറഞ്ഞത് അന്തസത്തയുടെ ഭാഗമായിരുന്നോ? ഇപിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍. യുഡിഎഫിന് കണ്‍വീനിയന്‍റല്ലാത്ത പലതും എല്‍ഡിഎഫ് ചെയ്യും. അതിനുള്ള മുഴുവന്‍ പിന്തുണയും ഇപി വകയായി ഉണ്ടുതാനും. സംഗതി ചെറിയ കുത്തിത്തിരുപ്പ് ശ്രമമാണ്. അത് മൊത്തത്തില്‍ സിപിഎം നേതാക്കള്‍ ചെയ്യുന്നുണ്ട്. സതീശന്‍ ഭയങ്കര ആത്മവിശ്വാസത്തിലാ. കേള്‍ക്കുമ്പോ ശരിയാണുതാനും. ലീഗ് കോണ്‍ഗ്രസിന്‍റെ ഭാഷയിലല്ലാതെ സംസാരിക്കാറുണ്ട്. അപ്പോ ആ അഭിപ്രായവ്യത്യാസത്തെ എങ്ങനെ ക്യാപ്സ്യൂളാക്കും. എന്നാലും ഒരു ക്ഷണക്കത്ത് പാഴായി അല്ലേ മാഷേ..!

ഓഹോ. അപ്പോള്‍ സ്ഥിരം ക്ഷണക്കത്താണല്ലേ അടിച്ചത്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ. രണ്ടെണ്ണം പിഴച്ചു. വിളിച്ചു നോക്ക്. ലീഗിപ്പോള്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. പണ്ട് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ വരെ അഭിപ്രായം പറയാന്‍ ഒരു തായ്‍വഴി അവകാശം കുഞ്ഞാപ്പക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ സതീശനും സുധാകരനും പാര്‍ട്ടിയെ ഏറ്റതോടെ ആ അവകാശമൊക്കെ കൊട്ടിയടക്കപ്പെട്ടു. മാത്രമല്ല അപമാനമുണ്ടുതാനും. ലീഗ് റാലിക്കു പോകുമോ എന്ന് ചോദിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍. ലീഗ് പോകുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് പറയാം എന്ന് നാടന്‍ രീതിയില്‍ കാച്ചിയതാണ് സുധാകരന്‍. പക്ഷേ പ്രസിഡന്‍റിന്‍റെ നാടന്‍ പ്രയോഗത്തില്‍ പതിവുപോലെ പട്ടി പ്രയോഗം മാത്രമാണ് ഉള്ളത്. അത് വെനയായി. ഇടിയെ പട്ടിയെന്ന് വിളിച്ചെന്നായി ആരോപണം. കുത്തിത്തിരുപ്പില്‍ പിഎച്ച്ഡിയുമായി എകെ ബാലന്‍ ചാടിവീണു. ലീഗ് നേതാക്കള്‍ എന്തു പറയുമോ ആവോ. അപ്പോ ഇങ്ങനൊക്കെ വിളിച്ചാലും കുഴപ്പമില്ല എന്നാണോ. കുത്തിത്തിരുപ്പുകാര്‍ പോയിട്ടില്ല. സുധാകരേട്ടന്‍ വരുന്നുണ്ട്. 

അങ്ങനിപ്പോ സുധാകരേട്ടനെ പിണക്കിയിട്ട് നമ്മളും മുന്നോട്ടില്ല. മാത്തത്തില്‍ കോണ്‍ഗ്രസ് മൂട്ടില്‍ തീ പിടിച്ചിരിക്കുമ്പേളാണ് പാര്‍ട്ടിക്ക് പണികൊടുത്തുകൊണ്ട് ആര്യാടന്‍ ഷൗക്കത്ത് ഒറ്റക്ക് റാലിയുമായി പോയത്. ഒരു കൈയ്യില്‍ പാര്‍ട്ടിയുടെ വിലക്ക് നോട്ടീസ് ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു. ഷൗക്കത്തിനെതിരെ നടപടിയെടുത്താന്‍ അതാകും അടുത്ത പണി. സിപിഎം നോക്കി ഇരിപ്പുണ്ടേ. എന്തായാലും യുദ്ധം ഇസ്രയേലും പലസ്തീനും തമ്മില്‍ മാത്രമല്ല. ഇവിടെ രക്തം ചിന്തുന്നില്ല എന്നുമാത്രം. എല്ലാ യുദ്ധങ്ങളും അവസാനിക്കണം. സമാധാനം പുലരണം. അതാണ് നമ്മുടെ ആഗ്രഹം. 

MORE IN THIRUVA ETHIRVA
SHOW MORE