അങ്ങനെ രാജ്യാന്തര ചലച്ചിത്രമേള കൂടി കൊടിയിറങ്ങി. പണ്ടൊക്കെ സമാപന ചടങ്ങിലെ ആകര്‍ഷണം എന്നു പറഞ്ഞാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു എന്നതുമാത്രമായിരുന്നു. അധികമാരും ആ പരിപാടിക്ക് പോകാറുമില്ല. ഇക്കുറി പക്ഷേ സമാപന ചടങ്ങില്‍ വലിയ പങ്കാളിത്തമായിരുന്നു. ആളുകള്‍ സമാപന ചടങ്ങിലേക്ക് പതിവില്ലാതെ വരുന്നതു കണ്ടപ്പോളേ ചലച്ചിത്ര അക്കാദമിക്ക് ഏകദേശം കാര്യങ്ങള്‍ മനസിലായിരുന്നു. അക്കഥയൊക്കെ പതിയെ പതിയെ പറയാം. ആദ്യം തുടക്കമാണല്ലോ പറയേണ്ടത്. ചലച്ചിത്ര പ്രേമികള്‍ വലിയ ആഘോഷത്തിലായിരുന്നു മേളക്കായി പോയത്.
പാരമൊകുമ്പോള്‍ വെടിക്കെട്ടൊക്കെ കാണും. അതാണല്ലോ പതിവ്. ഇവിടെപക്ഷേ വെടിക്കെട്ടിനായി വന്നത് കേരള പൊലീസായിരുന്നു എന്നുമാത്രം. പിണറായി സര്‍ക്കാര്‍ കാലത്ത് പൊലീസ് തുടരുന്ന കനത്ത ഫോം ഇവിടെയും തുടര്‍ന്നു. ലിജോ ജോസ് പല്ലിശേരിയുടെ നന്‍രകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ എല്ലാവരും ഉണര്‍ന്നു. ഡലിഗേറ്റ്സും പൊലീസും അക്കാദമിയും എല്ലാം. മേളയില്‍ പടങ്ങള്‍ കാണാന്‍ റിസര്‍വേഷന്‍ സംവിധാനം അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാധാരണ തീയറ്ററിലെ റിസര്‍വേഷന്‍ പോലെ അല്ല ഇവിടെ കാര്യങ്ങള്‍. സാധാരണ റിസര്‍വ് ചെയ്താല്‍ നേരെ ചെന്ന് സിനിമ കണ്ടാല്‍ മതി. ഇവിടെ റിസര്‍വ് ചെയ്താല്‍ മാത്രം പോരായിരുന്നു. തട്ടുപൊളിപ്പന്‍ പടത്തിന്‍റെ റിലീസ് ദിവസം തീയറ്ററില്‍ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന മെയ്‍വഴക്കം ആവശ്യമായി വന്നു. റിസര്‍വ് ചെയ്ത സീറ്റിലൊക്കെ അക്കാദമി ചെയര്‍മാന്‍റ് വേണ്ടപ്പെട്ടവര്‍ കയറിയിരുന്നെന്നാണ് കിംവദന്തി. ആരിരുന്നാലും ശരി, റിസര്‍വ് ചെയ്തവര്‍ക്ക് ഇരിക്കാന്‍ പറ്റിയില്ല. അതോടെ അലമ്പായി. സിനിമാ സ്റ്റൈലില്‍ പൊലീസും ഇടപെട്ടു വിഡിയോ കാണാം.