
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരുമണിക്കൂര്‍ നീളുന്ന ആറുമണി വാര്‍ത്താസമ്മേളനങ്ങള്‍ കണ്ടിട്ടില്ലേ. പറയാനുള്ള കാര്യങ്ങള്‍ എല്ലാം എഴുതികൊണ്ടുവന്ന് ഒരുവാക്ക് പോലും തെറ്റാതെ അത് വായിക്കും. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ വായനയാണ്. ശേഷം കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നേരമാണ്. അത് പൊതുവെ ചോദ്യങ്ങളോട് നേരിട്ടൊരു ഉത്തരം എന്ന നിലയ്ക്കാണ് പറയാറ്. അല്ലെങ്കിലും ഈ വന്നിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഏത് ചോദ്യം ചോദിക്കുമെന്നൊന്നും പ്രവചിക്കാന്‍ വയ്യല്ലോ. അപ്പോ ഉത്തരം എഴുതികൊണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ എന്നിട്ടും ഇത്തവണ അതും സംഭവിച്ചു. ചോദ്യം വന്നപ്പോള്‍ അതൊക്കെ പറയാന്‍ തന്നെയായിരുന്നു പിണറായി സഖാവിന്‍റെ വരവ്.
എല്ലാം പറഞ്ഞിട്ട് പോയാ മതി. നമുക്ക് ധൃതിയില്ല. പിന്നെ ഏഴുമണി വരെ എന്നത് നീട്ടിയാല്‍ വല്യഉപകരാം.അഭിനയം നാച്ചുറലാണ് കെട്ടോ. ആ ചോദ്യം പാര്‍ട്ടി പത്രക്കാരനോ പാര്‍ട്ടി ചാനല്‍ പ്രവര്‍ത്തകനോ ചോദിച്ചതാണെന്നൊക്കെ ദോഷൈകദൃക്കുകള്‍ക്ക് തോന്നിയാലും സ്വാഭാവിക ചോദ്യമായും സ്വാഭാവിക ഉത്തരമായും മാത്രം കാണാനാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. ഏതായാലും എഴുതി കൊണ്ടുവന്നു. ആരെയോ ചോദിക്കാനും ഏര്‍പ്പാട് ചെയ്തതാണ്. എഴുതിയ കുറിപ്പ് എടുക്കാനും മറന്നിട്ടില്ല. ഇത്രയും സംഭവിച്ച സ്ഥിതിക്ക് വായന തുടരട്ടെ. കാണാം തിരുവാ എതിർവാ.