
ഇന്ന് നിശബ്ദ പ്രചാരണദിവസം ആണ്. എന്ന് വച്ചാല്‍ എന്നല്ല. നേരിട്ട് വോട്ടൊക്കെ ചോദിക്കാം. മൈക്ക് കെട്ടി ബഹളം വച്ച് പ്രചാരണം പാടില്ലാ എന്നേയുള്ളു. നമ്മള്‍ പിന്നെ പാട്ടും ആട്ടവും കഥയും കുറച്ച് തമാശകളുമായി സംസാരിച്ചിരിക്കുകയായതുകൊണ്ട് ഇതൊരു പ്രചാരണപരിപാടിയല്ലേയല്ല. അപ്പോ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ച ദിവസം ഞായറാഴ്ചയായതുകൊണ്ട് നമുക്ക് അതേപ്പറ്റി ഒന്നും ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് മുന്‍കാലപ്രാബല്യത്തോടുകൂടി ആ കലാശക്കൊട്ടിലേക്ക് നമ്മള്‍ പതിയെ കടക്കുകയാണ്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ പരിപാടിയാണ് പാലാരിവട്ടം ഭാഗത്ത് അരങ്ങേറിയത്. പാലം ഞങ്ങള്‍ പുതുക്കി പണിതില്ലായിരുന്നെങ്കില്‍ ചെണ്ടയുടെ മുഴക്കത്തില്‍ അത് തകര്‍ന്നു വീണേനേ എന്ന ലൈനിലായിരുന്നു ഇടതു പ്രചാരണം. മൂന്നു മുന്നണികള്‍ ഒന്നിച്ചു കുലുക്കിയിട്ടും പാലത്തിന്‍റെ പൊളിച്ചു പണിയാത്ത ബാക്കി ഭാഗത്തിന് യാതൊരു കുലുക്കവുമില്ലെന്ന് യുഡിഎഫും മേനി നടിച്ചു. കലാശക്കൊട്ടില്‍ പിസി ജോര്‍ജിനെ എഴുന്നള്ളിച്ചാണ് ബിജെപി വന്നത്. കാലമൊക്കെ ഒരു പാട് മാറി. വോട്ട് വീഴ്ത്താനുള്ള പുത്തന്‍ അടവുകളുമായാണ് മൂന്നുമുന്നണികളിലെ കലാശക്കൊട്ടിനെത്തിയത്
ഈ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ ആദ്യദിവസങ്ങളില്‍ വികസനം ചര്‍ച്ച ചെയ്യുമെന്നാണ് ഭരണമുന്നണി പറഞ്ഞത്. ആയിക്കോട്ടെ എന്ന് പ്രതിപക്ഷവും. പക്ഷേ പിന്നെ സംഭവിച്ചത് വികസനം പോയിട്ട് രാഷ്ട്രീയംപോലും ചര്‍ച്ചയായില്ല. ചുമരെഴുത്ത് മായിച്ച് കളഞ്ഞാണ് ജോ ജോസഫിനെ പേര് എല്‍ഡിഎഫ് പിന്നെ എഴുതിയത്. കെ റെയില്‍ ചര്‍ച്ചയാവും എന്നൊക്കെ പറഞ്ഞിട്ട് ഒടുക്കം മഞ്ഞക്കുറ്റിപ്പോലുമില്ല കണ്ടുപിടിക്കാന്‍. ആകെ ചര്‍ച്ചയായ രാഷ്ട്രീയം പട്ടിയെ മനുഷ്യനുമായി താരതമ്യം ചെയ്യാന്‍ പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തിലായിരുന്നു. പട്ടികള്‍ക്ക് വോട്ടില്ലാത്ത സ്ഥിതിക്ക് മനുഷ്യര്‍ തന്നെയാണ് അതിനെതിരെ രംഗത്തുവന്നത്. കൊട്ടിക്കലാശവും അതുകൊണ്ട് വെറൈറ്റി ആയാലേ രക്ഷയുള്ളു.