ഒരു സിനിമ കാണാൻ കുടുംബത്തോടൊപ്പം തീയേറ്ററിലെത്തി. ടിക്കറ്റിനുള്ള പണം നൽകി. സിനിമ തുടങ്ങുന്നതിന് മുമ്പ് കുട്ടികൾക്ക് പോപ്കോൺ വേണം. രണ്ട് പോപ്കോണും സോഫ്റ്റ് ഡ്രിങ്ക്സും വാങ്ങി. പക്ഷേ ബില്ല് കൈയിലെത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
മൾട്ടിപ്ലക്സുകളിൽ സിനിമ കാണാനെത്തുന്ന പല കുടുംബങ്ങളുടെയും അവസ്ഥ ഇന്ന് ഇതാണ്. പുറത്ത് സാധാരണ വിലയ്ക്ക് ലഭിക്കുന്ന പോപ്കോണും വെള്ളവും ശീതളപാനീയങ്ങളുമെല്ലാം തീയറ്ററിനുള്ളിലെത്തുമ്പോൾ പലമടങ്ങ് വില. പുറത്ത് നിന്ന് ഭക്ഷണമോ വെള്ളമോ തീയേറ്ററിനകത്തേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ, അകത്തുനിന്ന് വാങ്ങുകയല്ലാതെ പലപ്പോഴും പ്രേക്ഷകർക്ക് മറ്റ് മാർഗമില്ല.
അപ്പോൾ ചോദ്യം ഇതാണ് — ഇത് വെറും ബിസിനസ് മാത്രമാണോ? അതോ ഉപഭോക്താവിന്റെ നിസഹായത മുതലെടുത്തുള്ള കൊള്ളവിലയോ? വില നിശ്ചയിക്കാനുള്ള അവകാശം തീയേറ്റർ ഉടമകൾക്കുണ്ടെന്നാണ് വാദം. എന്നാൽ അതോടൊപ്പം ഉപഭോക്തൃ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരുകൾക്കില്ലേ?
സിനിമ കാണാൻ പോകുന്ന ഓരോ കുടുംബത്തിന്റെയും പോക്കറ്റിന് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് എന്ത് ചെയ്യാനാകും? തീയേറ്ററുകൾ സ്വയം തിരുത്തലിന് തയ്യാറാകുമോ? അതോ ഇതിനായി നിയമത്തിൽ തന്നെ മാറ്റം വരുത്തേണ്ടിവരുമോ? തീയേറ്ററുകളിലെ അമിത ഭക്ഷണവില — ബിസിനസോ ഉപഭോക്താവിനോടുള്ള കൊള്ളയോ? നിങ്ങള്‍ പറയൂ...