തിരുവനന്തപുരം മലയിൻകീഴിൽ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ഭർത്താവും കൂട്ടാളികളും പിടിയിൽ. വെള്ളക്കടവ് മാത്തവിളയിൽ മനുവാണ് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തായ ബിജുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റതെന്നായിരുന്നു ആദ്യം പ്രചരിപ്പിച്ചത്
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊച്ചുവേളിയിൽ വാടകയ്ക്ക് താമസിക്കുന്ന മനുവിന്റ സുഹൃത്തായിരുന്നു വെള്ളക്കടവ് സ്വദേശി ബിജു. തന്റ ഭാര്യയുമായി ബിജുവിന് അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ മനു സുഹൃത്തുക്കളും ഗുണ്ടകളുമായ അൻസാരി, ബിജു,ഭരത്കുമാർ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് വേളിയിലെ തന്റ വീട്ടിൽ ബിജുവുണ്ടെന്ന് മനസിലാക്കിയ മനു കൂട്ടാളികൾക്കൊപ്പം വീട്ടിലെത്തി ബിജുവിനെ ഒാട്ടോയിൽ തട്ടിക്കൊണ്ടുപോയി വട്ടിയൂർക്കാവിലെ ആളൊഴിഞ്ഞ പാറക്കെട്ടിൽ കൊണ്ടുപോയി കൂര്രമായി മർദിച്ചു. കൈയും കാലും തല്ലിയൊടിച്ചശേഷം ശരീരത്തിന്റ പിൻഭാഗം ഇരുമ്പ്ദണ്ഡ് കൊണ്ട് ഉരുട്ടി. പിറ്റേന്ന് പുലർച്ചെ മൃതപ്രായനായ ബിജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഏർപ്പാട് ചെയ്തശേഷം ഒളിവിൽ പോയി.
കെട്ടിടത്തിൽ നിന്ന് വീണതാണന്നായിരുന്നു പ്രചരിപ്പിച്ചത്. പത്തരയോടെ ബിജു മരിച്ചു. മരണത്തിൽ ദുരുഹതയുണ്ടെന്ന പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് വിതുര വനമേഖലയിൽ ഒളിച്ച് കഴിഞ്ഞിരുന്ന സംഘത്തെ പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒാട്ടോയും ഉൾവനത്തിൽ നിന്ന് കണ്ടെടുത്തു ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിതുര സ്വദേശി മുരുകനയും അറസ്റ്റ് ചെയ്തിട്ടുണ്ട്.