എറണാകുളം ഗോതുരുത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായെത്തിച്ച പ്രതികള്‍ക്കു നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചത് നേരിയ സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി.
കൊല്ലപ്പെട്ട ജില്‍സന്‍റെ അയല്‍വാസി അമ്മന്‍ചേരി രാമകൃഷ്ണന്‍,രാമകൃഷ്ണന്‍റെ സുഹൃത്തുക്കളായ അട്ടിപ്പേറ്റി വര്ഗീസ് ,മാളിയേക്കല്‍ തമ്പി എന്നിവരെയാണ് വടക്കേകര പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു േശഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു േശഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ഗോതുരുത്ത് ലിങ്ക്പാലം,പ്രതികള്‍ ആയുധമുപേക്ഷിച്ച കപ്പേള ജംഗ്ഷന്‍,മുഖ്യപ്രതി രാമകൃഷ്ണന്‍റെ വീട് എന്നിവിടങ്ങളില്‍ പൊലീസ് തെളിവെടുപ്പിനായി എത്തി. തെളിവെടുപ്പ് വിവരമറിഞ്ഞ് തടിച്ചുകൂടിയ സ്ത്രീകളടക്കമുളള നാട്ടുകാര്‍ അസഭ്യവര്‍ഷവുമായി സംഘടിച്ചത് പൊലീസിന് തലവേദനയായി.
പത്തു വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരിലാണ് കല്‍പ്പണി തൊഴിലാളിയായ ജില്‍സനെ രാമകൃഷ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച കുത്തിക്കൊന്നത്. അക്രമത്തില്‍ ജില്‍സന്‍റെ സഹോദരന്‍ ജിന്‍റോയ്ക്കും പരുക്കേറ്റിരുന്നു. കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മുമ്പ് പലതവണ കൊല്ലപ്പെട്ട ജില്‍സനുമായി വാക്കുതര്‍ക്കവും അടിടിപിയുമുണ്ടായിട്ടുണെന്നും,ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ പ്രാണരക്ഷാര്‍ഥം കത്തി ഉപയോഗിച്ച് ജില്‍സനെ കുത്തുകയായിരുന്നെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.