ആലപ്പുഴ നൂറനാട് പൊലീസ് വാഹനത്തിൽനിന്ന് ചാടിയ മോഷണക്കേസ് പ്രതി മരിച്ചു. നൂറനാടിന് സമീപം പുലിമേൽ സ്വദേശി രജുവാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. മരിച്ച രജു ക്ഷേത്ര മോഷണം ഉൾപ്പടെ ഇരുപത്തിനാല് കേസിൽ പ്രതിയാണ്
പുലർച്ചെ അഞ്ചു മണിയോടെ ആറ്റുവാ സ്വദേശി ചാത്തവന വീട്ടിൽ മോഹനൻ പിള്ളയുടെ വീട്ടിൽ മോഷണത്തിനു കയറിയ രജുവിനെ നാട്ടുകാർ പിടികൂടി. രാവിലെ പശുവിനെ കറക്കാൻ ഇറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല തട്ടിയെടുക്കാനായിരുന്നു ശ്രമം. വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടിയ രജുവിനെ കണക്കിന് മർദിക്കുകയും ചെയ്തു. തുടർന്ന് പൊലീസിന് കൈമാറി. അവശനായിരുന്ന പ്രതി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനെ ആക്രമിച്ചശേഷം വാഹനത്തിൽനിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചു.
പരുക്കേറ്റ രജുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രജു മരിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും പൂണെയിലുമായി ക്ഷേത്ര മോഷണം ഉൾപ്പടെ ഇരുപത്തിനാല് കേസിൽ രജു പ്രതിയാണ്. വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും.