യുവമോര്‍ച്ച നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ടുക്കേസില്‍ യു.എ.പി.എ ചുമത്താന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. തലസ്ഥാനത്തേയ്ക്കു വിളിപ്പിച്ചു വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് കേസില്‍ ഉടനെ യു.എ.പി.എ. ചുമത്താനാണ് ഉന്നതതല നിര്‍ദ്ദേശം. കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാക്കളായ രാഗേഷ്, സഹോദരന്‍ രാജീവ് എന്നിവരാണ് കള്ളനോട്ടുക്കേസിലെ മുഖ്യപ്രതി. നോട്ടുകള്‍ സ്കാന്‍ ചെയ്ത് കംപ്യൂട്ടറിലാക്കിയ ശേഷം പ്രിന്റ് എടുക്കുകയായിരുന്നു ഇവരുടെ പരിപാടി. സഹോദരങ്ങളുടെ അച്ഛനും കേസില്‍ പ്രതിയാണ്. അഞ്ചു പ്രതികളില്‍ നാലു പേര്‍ ഇപ്പോഴും റിമാന്‍ഡില്‍തന്നെ തുടരുന്നു.
കള്ളനോട്ടുകള്‍ വീട്ടില്‍തന്നെ പ്രിന്റ് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പേര്‍ പ്രതികള്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രിന്റ് ചെയ്ത നോട്ടുകള്‍ പെട്രോള്‍ പമ്പിലും മറ്റും മാറ്റാന്‍ നോക്കിയപ്പോഴാണ് കുടുങ്ങിയത്. വന്‍തോതില്‍ കള്ളനോട്ടുകള്‍ പിടിക്കപ്പെട്ട കേസിലാണ് സാധാരണ യു.എ.പി.എ. വകുപ്പ് ചേര്‍ക്കാറുള്ളത്. കൊടുങ്ങല്ലൂര്‍ കേസിലും യു.എ.പി.എ. വേണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. പ്രത്യേകിച്ച്, പ്രതികള്‍ക്ക് യുവമോര്‍ച്ച ബന്ധമുള്ളതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നിര്‍ദ്ദേശം. നിലവില്‍ , ഇന്ത്യന്‍ ശിക്ഷാ നിയമം 489 എ മുതല്‍ ഡി വരെയുള്ള നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്. കള്ളനോട്ടടി, പ്രചരിപ്പിക്കല്‍ , വില്‍ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണിത്. ഇതിനു പുറമെയാണ്, യു.എ.പി.എ. കൂടി വരുന്നത്.