മോദിക്ക് വേണ്ടി പിണറായി ചെയ്തതോ? ക്വട്ടേഷന്‍ തിയറിക്ക് തെളിവെന്ത്?

രാഷ്ട്രീയകേരളം ഇന്നും വയനാട്ടിലാണ്. കല്‍പ്പറ്റയിലെ ആ അതിക്രമക്കാഴ്ചയിലാണ്. സിപിഎമ്മും സര്‍ക്കാരും ആദ്യമണിക്കൂറിലേ തള്ളിപ്പറഞ്ഞ എസ്എഫ്ഐ അക്രമം പക്ഷെ കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധമായിക്കഴിഞ്ഞു. ഡല്‍ഹിയിലെ നരേന്ദ്രമോദിയെയും സംഘപരിവാരത്തെയും സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി അറിഞ്ഞ് അദ്ദേഹത്തിന്റെ ഓഫിസ് അറിഞ്ഞ് നടത്തിയ ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനുനേരെ ഉണ്ടായത് എന്ന് പ്രതിപക്ഷനേതാവ്. മോദിക്കുവേണ്ടി സിപിഎം ഏറ്റെടുത്ത ക്വട്ടേഷന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം അണിനിരന്ന പ്രതിഷേധ മാര്‍ച്ചിനിടെ കെ സുധാകരന്‍ ഇങ്ങനെകൂടി പറഞ്ഞു. ക്ഷമനശിച്ചാല്‍ ഒരൊറ്റ സിപിഎമ്മുകാരന്‍ പുറത്തിറങ്ങില്ല.

കോട്ടയം നഗരം ഇന്നലെ കണ്ടതുപോലെ വലിയ സംഘര്‍ഷത്തിലേക്കുപോയി അല്‍പംമുമ്പ്,  കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടെ. മറുവശത്ത് എസ്എഫ്ഐയില്‍ നടപടി ആലോചന നടക്കുന്നു. പിടിയിലായ പ്രതികളുടെ എണ്ണം 25 ആയി. ഇത്രയുമാണ് കല്‍പറ്റ വിവാദം ഇതുവരെ. അപ്പോള്‍ സിപിഎം ആദ്യമേ തള്ളിപ്പറഞ്ഞ ഒരു അക്രമത്തില്‍ ഈ ക്വട്ടേഷന്‍ തിയറിക്ക് നിലനില്‍പ്പുണ്ടോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.