രാഹുലിനോട് കലിയെന്തിന് കേരളത്തിൽ? അപലപിച്ചാല്‍ തീരുമോ ഉത്തരവാദിത്തം?

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതും അടിച്ചുതകര്‍ത്തതുമാണ് ഈ കണ്ടത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുല്‍ ഇടപെടുന്നില്ല എന്ന് ആരോപിച്ച് ഈ അതിക്രമത്തിന് മുതിര്‍ന്നത്. ഓഫിസിലേക്ക് അതിക്രമിച്ച് കയറി. അകത്തുള്ളത് പലതും തകര്‍ത്തു, എംപിയുടെ സ്റ്റാഫിനെ മര്‍ദിച്ചു അങ്ങനെ അവിശ്വസനീയമായത് പലതുമാണ് ഇടത് വിദ്യാാര്‍ഥി സംഘടനയില്‍നിന്ന് അവിടെയുണ്ടായത്.

സമരമെന്തിന് എന്നുപോലും വിശദീകരിക്കാനില്ലാത്തതുകൊണ്ട് ആകണം വളരെപ്പെട്ടെന്ന് സിപിഎമ്മും സര്‍ക്കാരും സമരത്തെയും അക്രമത്തെയും തള്ളിപ്പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിണറായി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്കെതിരെ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി വിജയന്‍ ഏറ്റെടുത്തുവെന്നുവരെ കോണ്‍ഗ്രസ് ആരോപിക്കുന്ന നില.

നാടാകെ തെരുവിലിറങ്ങി കോണ്‍ഗ്രസും പോഷക സംഘടനകളും അതിശക്തപ്രതിഷേധം പ്രകടിപ്പിക്കുന്നതാണ് ഒടുവിലെ കാഴ്ച. അപ്പോള്‍ കറുപ്പ് മാസ്ക് പോലും പ്രതിഷേധമെന്ന് ഇടതുസര്‍ക്കാര്‍ ആശങ്കപ്പെടുന്ന നാട്ടില്‍ എസ്എഫ്ഐക്കാര്‍ക്ക് ഈ വിധം അഴിഞ്ഞാടാമെന്നോ?