പത്താം ക്ലാസില്‍ പഠിക്കുന്ന  പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ! ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്. മേലില്‍ ഇത് ആവര്‍ത്തിക്കരുത്. ഈ ശബ്ദം കേട്ടത്  കാബൂളിലോ കുണ്ടൂസിലോ അല്ല. മലപ്പുറം പാതിരമണ്ണിലാണ്. സമസ്തയുടെ മുതിര്‍ന്ന നേതാവ് എം.ടി അബ്ദുല്ല മുസലിയാരുടെ ശബ്ദമാണ് അത്.  ഭരണഘടനയ്ക്ക് മുന്നില്‍  ആണും പെണ്ണും തുല്യരായ ഇന്ത്യാ രാജ്യത്ത് ഒരു പെണ്‍കുട്ടിയെ ഇങ്ങനെ അപമാനിച്ച മുസലിയാര്‍ക്ക് പിന്തുണയുമായി മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥിവിഭാഗം നേതാവും രംഗത്തെത്തി.  ഉസ്ദാതിനെതിരെ നടത്തിയ വിമര്‍ശനം ദുരുദ്ദേശപരമാണെന്ന് എംഎസ്എഫ് പ്രസിഡന്‍റ് പറയുന്നു. 

ഭരണഘടന ഉറപ്പുനല്‍കുന്ന വിവിധ അവകാശങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് പരസ്യമായി നിഷേധിക്കപ്പെട്ടിട്ട് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയോ, ബാലാവകാശ കമ്മിഷനോ, വനിതാ കമ്മിഷനോ പ്രതികരിച്ചിട്ടില്ല.  വസ്ത്രസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യുന്ന  നാട്ടില്‍ ഈ അപമാനത്തോട് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മൗനം പാലിക്കുന്നു. പെണ്‍വിലക്കിനോട് മൗനമെന്ത് ?