രണ്ടും കല്‍പിച്ച് ഗവര്‍ണര്‍; സര്‍ക്കാരിന്‍റെ ആഗ്രഹമെന്ത് പരിഹാരം എവിടെ?

ഒരടിപോലും പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍. സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഇപ്പോള്‍ താനല്ല. അതുകൊണ്ടുതന്നെ കണ്ണൂര്‍ വിസി നിയമനക്കേസില്‍ വിശദീകരണം തേടി ഹൈക്കോടതി അയച്ച നോട്ടിസ് താനല്ല കൈപ്പറ്റേണ്ടത് എന്നുപറഞ്ഞ് അതദ്ദേഹം സര്‍ക്കാരിന് കൈമാറുന്നു. കേസ് കോടതി അടുത്തമാസം 12ന് പരിഗണിക്കും. അതിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു പരിഹാരം സംഭവിക്കുമോ? അങ്ങനെ സംഭവിക്കണമെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അല്‍പം മുമ്പ് ആവര്‍ത്തിച്ച് പറഞ്ഞു. നിലവിലെ അന്തരീക്ഷത്തില്‍ പദവിയില്‍ തുടരാനാകില്ല. എല്ലാ അധികാരവും പ്രോ ചാന്‍സലര്‍ക്ക് കൈമാറാം.പറയാനാണെങ്കില്‍ ഗുരുതരമായ ഒരുപാടുണ്ട്. പക്ഷെ പരസ്യമാക്കുന്നില്ല. സര്‍ക്കാരോ മന്ത്രിമാരോ പറയുന്നത് കേള്‍ക്കാം. പാര്‍ട്ടിയും യുവജനനേതാക്കളും തനിക്കെതിരെ ഉപയോഗിക്കുന്ന ഭാഷ കേള്‍ക്കുന്നില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് ചോദിച്ചു. എവിടെയാണ് പ്രശ്നപരിഹാരം? സര്‍ക്കാര്‍ ഇതില്‍ ആഗ്രഹിക്കുന്നതെന്താണ്?