ഗാഡ്ഗില്‍ പറഞ്ഞത് കേള്‍ക്കാത്തത് ആര്? കാലാകാലം കേരളത്തിന്‍റെ ഉറക്കം കെടുമോ?

നെഞ്ചുപൊട്ടിയുള്ള മലയോരത്തിന്‍റെ നിലവിളി നാം കണ്ടില്ലെന്ന് നടിക്കരുത്. 2018 ല്‍ മഹാപ്രളയകാലത്ത് 19 ഉരുൾപൊട്ടലിലായി 46 പേരാണ് ഇടുക്കി ജില്ലയില്‍ മരിച്ചത്. 2019 ല്‍ വടക്കന്‍കേരളത്തില്‍ കവളപ്പാറയിലും പുത്തുമലയിലുമായി മണ്ണിനടിയിലായത്  എഴുപതിലേറെ ജീവനുകള്‍ . 2020 ല്‍ മൂന്നാറിലെ പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീണ്ടും എഴുപത് മനുഷ്യരുടെ ജീവനെടുത്തു.  ഒലിച്ചുപോയ കൃഷിയിടങ്ങളും വീടുകളും വളര്‍ത്തുമൃഗങ്ങളും ഇതിനും പുറമെ. ദാ, 2021 ല്‍ പ്രകൃതി സംഹാരതാണ്ഡവമാടിയത് കൂട്ടിയ്ക്കലിലും കൊക്കയാറിലുമാണ്. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് അപ്രതീക്ഷിതമായി ആര്‍ത്തിരമ്പിയെത്തുന്ന കല്ലും മണ്ണും പാറക്കൂട്ടവും കാലാകാലം കേരളത്തിന്‍റെ ഉറക്കം കെടുത്തുമോ. പ്രഫ.മാധവ് ഗാഡ്ഗില്‍ പറഞ്ഞ, ഡോ.കസ്തൂരിരംഗന്‍ ശരിവച്ച അപായസൂചനകള്‍ യാഥാര്‍ഥ്യമാവുകയാണോ ? പശ്ചിമഘട്ടത്തില്‍ മലകള്‍ക്ക് കലിയടങ്ങാത്തതെന്ത് ?