വാദിയെ പ്രതിയാക്കി മുഖ്യസൂത്രധാരൻ; മുട്ടില്‍ മരംകൊള്ളയിൽ കള്ളന്മാര്‍ ആരൊക്കെ?

കഴിഞ്ഞ ഒക്ടോബര്‍ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഒരു പ്രധാന ഉത്തരവ് മൂന്നരമാസത്തിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റദ്ദാക്കി. പക്ഷെ ആ മൂന്നരമാസം സമയംകൊണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്ന് വന്‍തോതില്‍ മരംമുറിച്ച് കടത്തി. ആ വിവരങ്ങള്‍ ഓരോ ദിവസമായി പുറത്തുവരുന്നു. വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് മുറിച്ച് കടത്തിയ മരമെല്ലാം വനംവകുപ്പ് തിരിച്ചുപിടിച്ചു. അതിന്റെ പേരിലെ കേസുകള്‍ നടക്കുന്നു. ഈ ഘട്ടത്തിലാണ് ചെയ്തതെല്ലാം ശരിയാണെന്ന് വാദിച്ചും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുത്തെന്ന് പറഞ്ഞും കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഇന്ന് രംഗത്തുവന്നത്. പ്രാഥമികചോദ്യം സര്‍ക്കാര്‍തന്നെ തിരുത്തിയ ആദ്യ ഉത്തരവ് പ്രകാരം ചെയ്തവ എങ്ങനെ ശരിയാകും, നിയമപരമാകും എന്നതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കേണ്ട ബാധ്യത റോജി അഗസ്റ്റിന്‍ ഏറ്റെടുക്കുമോ? ഒന്നുകൂടി. ആര്‍ക്കുവേണ്ടി ആരൊക്കെ ചേര്‍ന്നാണ് നിയമവിരുദ്ധമായ ഒരുത്തരവ് ഇറക്കിയതും മൂന്നുമാസത്തിലേറെ നടപ്പാക്കിയതും?