സങ്കീർണമായ സാഹചര്യത്തെ കേരളം എങ്ങനെ നേരിടണം?

വലിയ ഇളവുകള്‍. വലിയ എണ്ണം രോഗികള്‍. ഇതാണ് നമ്മുടെ മുന്നിലെ സാഹചര്യം. ലോക്ഡൗണ്‍ പൂര്‍ണ അര്‍ഥത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് പരിമിതപ്പെടുമ്പോള്‍ ഇതുവരെ അടഞ്ഞ പല മേഖലകളും തുറക്കപ്പെടുകയാണ്. വിദ്യാഭ്യാസമേഖലയ്ക്ക് ഇന്നുണ്ടായത് ഇതുവരെ കാണാത്ത തുടക്കം. അതിലേക്ക് കൗണ്ടര്‍പോയന്റ് രണ്ടാം ഭാഗത്തില്‍ കടക്കാം. ജില്ലകള്‍ക്കുള്ളില്‍ മാത്രം എന്നതില്‍നിന്ന് പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് വരുന്നു. ഷോപ്പിങ് മാളുകളും പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കിലും കേരളം അതില്‍ ചില ആലോചനകള്‍ക്കുകൂടി കാക്കുന്നു. 

പക്ഷെ ഉടനെ തുറക്കണമെന്ന ആവശ്യം പലകോണില്‍നിന്നും ഉയരുന്നുമുണ്ട്. രാജ്യം കോവിഡ് വ്യാപനത്തിന്റെ നിര്‍ണായകഘട്ടത്തിലേക്ക് കടക്കുന്നേയുള്ളൂവെന്ന് കണക്കുകള്‍ പറയുന്നു. രോഗികളുടെ എണ്ണം നമ്മുടെ സംസ്ഥാനത്തും അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. അവരിലെ അവശര്‍ നമുക്ക് ആശങ്കയുമാണ്. അപ്പോള്‍ ഈ സങ്കീര്‍ണമായ സാഹചര്യത്തെ എങ്ങനെയാണ് കേരളം കൈകാര്യംചെയ്യേണ്ടത്? എവിടെയൊക്കെയാകണം ഈ ഘട്ടത്തില്‍ നമ്മുടെ മുന്‍ഗണന? ഏതുതരം ജാഗ്രതയാണ് ഓരോരുത്തരില്‍നിന്നും ഈ സാഹചര്യം ആവശ്യപ്പെടുന്നത്?