എയിംസ് ആശുപത്രിയിലെ സെക്യൂരിറ്റി തന്നോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഡെല്‍ഹി എയിംസ് (AIIMS) ആശുപത്രിയുടെ ഉള്ളിലെ സെക്യൂരിറ്റി ഗാർഡ് സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് ആരോപണം.
"എയിംസ് ആശുപത്രിയിലെ സെക്യൂരിറ്റി അപമര്യാദയായി പെരുമാറി" എന്ന തലക്കെട്ടോടെ യുവതി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ ഇത് യുവതി മനപ്പൂർവം ചെയ്തതാണെന്ന തരത്തില്‍ സൈബര്‍ അറ്റാക്കും നടക്കുന്നുണ്ട്. യുവതിക്ക് പിന്തുണയുമായും പല ഫ്രൊഫൈലുകളും രംഗത്തെത്തി.
വെറുതെ റീച്ച് കിട്ടാൻ ഒരാളെ ബലിയാടാക്കുന്ന സമൂഹം, സെക്യൂരിറ്റി ഇങ്ങനെ ചെയ്യുമെന്ന് യുവതിക്ക് മുന്നേ അറിയാമായിരുന്നോ, ക്യാമറ ആദ്യമേ ഓണാക്കി വെച്ചിട്ടുണ്ടല്ലോ തുടങ്ങി നിരവധി കമന്‍റുകളാണ് യുവതിക്കെതിരെ വരുന്നത്. സുരക്ഷിത ഇടങ്ങളായി ആശുപത്രികൾ നിലകൊള്ളേണ്ടതാണെന്നും, യുവതിക്കെതിരെ നടന്നത് ലൈംഗികാതിക്രമമാണെന്നും കാട്ടി പലരും യുവതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തിയും പലരും കമന്‍റ് ചെയ്യുന്നുണ്ട്.