ഭാര്യയോടുള്ള ദേഷ്യത്തിൽ വീടുകയറി ഭീഷണിപ്പെടുത്തുകയും, പെട്രോളൊഴിച്ച് സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി ഷബിയെയാണ് (45) കഠിനംകുളം പൊലീസ് പിടികൂടിയത്.
ഭാര്യയെ ഉപദ്രവിക്കരുതെന്ന് കാട്ടി ആറ്റിങ്ങൽ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലവിലിരിക്കേയാണ് ആക്രമണം.
ഭാര്യ കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ 19-ാം തീയതി രാത്രി കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തിയ പ്രതി, വധഭീഷണി മുഴക്കിയിരുന്നു. തുടർന്ന് 20-ാം തീയതി പുലർച്ചെ വീണ്ടും പെട്രോളുമായി എത്തി, വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഭാര്യയുടെ സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടർ പൂർണ്ണമായും നശിച്ചു.
ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് യുവതി കോടതിയെ സമീപിച്ചത്. അക്രമത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ സബ് ഇൻസ്പെക്ടർ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.