പ്രദർശനം തുടരുന്ന ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ്) നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അവഗണിച്ച് ഒഴിവാക്കാൻ നിർദേശിച്ച അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.

നസ്ലിൻ നായകനായി അഭിനയിച്ച ചിത്രം നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് സംവിധായകനും നിർമാതാവും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നിയമനടപടികൾ നേരിടുന്നത്. സെൻസർ ബോർഡിന്റെ റീജിയണൽ ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് തിരുവല്ലം പൊലീസ് കേസ് എടുത്തത്.

ജൂൺ 2-നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. തുടർന്ന് ജൂൺ 5-ന് ചിത്രം റിലീസ് ചെയ്തു. എന്നാൽ സെൻസറിങ് നടപടിക്കിടെ ഒഴിവാക്കാൻ നിർദേശിച്ച ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും പിന്നീട് സിനിമയിൽ ഉൾപ്പെടുത്തിയതായി സെൻസർ ബോർഡ് കണ്ടെത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

സെൻസർ ബോർഡിനെ കബളിപ്പിച്ച് സർട്ടിഫിക്കറ്റ് ലഭിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ചിത്രം പ്രദർശിപ്പിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. കേസിൽ നിർമാതാവിനെ ഒന്നാം പ്രതിയായും സംവിധായകനെ രണ്ടാം പ്രതിയായും വിതരണക്കാരനെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ചിത്രം പ്രദർശിപ്പിച്ച തിയേറ്റർ ഉടമകളെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമാതാവിനെയും സംവിധായകനെയും ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Mollywood Times case is currently under investigation by the police following a complaint from the Central Board of Film Certification. The film is accused of including obscene dialogues and visuals that were previously instructed to be removed during the censorship process.